എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ

സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊച്ചിയില്‍ ‘ദ പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രാഷ്ട്രീയ ചോദ്യങ്ങളോട് മമ്മൂട്ടിയുടെ പ്രതികരണം. ഒരു പാര്‍ട്ടിയും തന്നോട് ഇതുവരെയും സ്ഥാനാര്‍ഥിയാകാമോ എന്നു ചോദിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. താന്‍ മല്‍സരിക്കുമെന്നു പറഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യവുമില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ കാണുന്നതു പോലെ ഇവിടെ സിനിമാക്കാര്‍ വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാന്‍ സാധ്യതയില്ല. ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാനത് കണ്ടില്ലെന്നും അദ്ദേഹത്തിന് എന്തും പറയാമല്ലോ എന്നും പറഞ്ഞു. മമ്മൂട്ടിയുടെ സംവിധാന താല്‍പര്യങ്ങളെക്കുറിച്ചുള്ള ചോദിച്ചതിന് ഇതൊന്നു നേരെയാവട്ടെ, അതിനാണ് ശ്രമിക്കുന്നത്. എന്നിട്ട് വേറെ മേഖലയെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മറുപടി.

രാഷ്ട്രീയം പറയുന്നതുകൊണ്ട് നടീനടന്‍മാര്‍ക്ക് അവസരം നഷ്ടപ്പെടുന്നു എന്ന് മകളുടെ കാര്യത്തില്‍ നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതു താന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ഗണേഷ്‌കുമാറും മുകേഷും ഇന്നസെന്റും രാഷ്ട്രീയവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നതായി നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നാളെ പിഷാരടിക്കും ധര്‍മജനുമൊക്കെ അതു സാധിക്കും. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്, കലയില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.