നാല് കഥകള്‍, ഒരു സിനിമ: ‘മധുരം ജീവാമൃതബിന്ദു’

കേരളാ കഫേക്കും അഞ്ചു സുന്ദരികള്‍ക്കും ശേഷം മലയാളത്തില്‍ നിന്നും മറ്റൊരു ആന്തോളജി കൂടി. 23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്.

സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.മണിയറയിലെ അശോകന്‍, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകളിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് നാല് പേരും.സഹനിര്‍മ്മാണം ആഷിക് ബാവ.

പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലചിത്രമാണ് കേരള കഫേ. ലാല്‍ ജോസ്, ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അഞ്ജലി മേനോന്‍, എം. പദ്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഉദയ് അനന്തന്‍ എന്നിവരാണ് ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്താണ് ഈ ചിത്രം രൂപകല്പന ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫര്‍മാരും 10 സംഗീതസംവിധായകരും ചേര്‍ന്ന് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ഒരു വലിയ താര നിര തന്നെയാണ് ഇതില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, ജഗതി മുതലായവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പിന്നിട് മലയാളത്തില്‍ പിറവിയെടുത്ത അന്തോളജി ചിത്രമായിരുന്നു അഞ്ചു സുന്ദരികള്‍.അഞ്ച് ഉപചലച്ചിത്രങ്ങളായി, ജൂണില്‍ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് 5 സുന്ദരികള്‍. അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ഈ ചിത്രം അഞ്ചു സ്ത്രീകളുടെ (അമ്മ, മകള്‍, കാമുകി, ഭാര്യ, നടി) കഥ പറയുന്നു. അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകര്‍. കാവ്യ മാധവന്‍, അസ്മിത സൂദ്, റീനു മാത്യൂസ്, ഇഷ ഷര്‍വാണി, ബേബി അനിക എന്നിവര്‍ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നീ ഉപചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എത്തുന്നു. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചിത്രത്തിലെ സംവിധായകരിലൊരാളായ അമല്‍ നീരദാണ്.