നടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

തമിഴ് സൂപ്പർ താരം അജിത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് യുവതിയെ അറസ്റ്റും ചെയ്തു.

ഫർസാന എന്ന നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലാണ് ഫർസാന ജോലി ചെയ്തിരുന്നത്. അവിടേക്ക് ഒരിക്കൽ അജിത്തും ശാലിനിയും വന്നപ്പോൾ ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വിഡിയോ എടുത്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഫർസാനയെ ജോലിയിൽ നിന്ന് ആശുപത്രി അധികൃതർ പുറത്താക്കി. ഇതേത്തുടർന്ന് ഫർസാന ശാലിനിയെ സമീപിച്ച് സഹായം അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ നടപടി ഒന്നും ആയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. താരത്തിന്റെ വീടിന് സുരക്ഷ നൽകുന്ന പൊലീസുകാർ ഇവരെ തടഞ്ഞു. ഫർസാനയെ സമാധാനിപ്പിക്കുകയും തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ‌ തന്റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവർ കരയാൻ തുടങ്ങി. തികത്തിച്ച് ആത്മഹത്യക്ക് ശ്രമം തുടങ്ങി. പെട്ടെന്ന് തന്നെ പൊലീസും അവിടെ എത്തിയ ചില നാട്ടുകാരും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചു. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അറസ്റ്റ് ചെയ്തെങ്കിലും കൗൺസിലിങ് നൽകി ഫർസാനയെ പൊലീസ് വിട്ടയച്ചു. ഇവർക്കെതിരെ കേസൊന്നും എടുത്തിട്ടില്ല.