കീരിക്കാടന് ആരുടെയും സാമ്പത്തിക സഹായം ആവശ്യമില്ല: ദിനേശ് പണിക്കര്‍

കീരിക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന നടന്‍ മോഹന്‍രാജ് അവശനിലയില്‍ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സുഹൃത്തും നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മോഹന്‍രാജിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്.

ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയില്‍ വളരെ മോശം അവസ്ഥയില്‍ കിടക്കുകയാണെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തില്‍ ആരോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

ഞാന്‍ നിര്‍മ്മിച്ച മൂന്ന് സിനിമകളില്‍ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും.

ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയില്‍ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. നിലവില്‍ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും കീരിക്കാടനൊപ്പം ഉണ്ടാകും. പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ.