ഇത്തിക്കര പക്കി പാഠം പഠിപ്പിച്ച കായംകുളം കൊച്ചുണ്ണി….മൂവി റിവ്യൂ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഐതിഹ്യമാലയില്‍ നിന്നും കായംകുളം കൊച്ചുണ്ണി വീണ്ടും കേരളം കാണാനിറങ്ങുമ്പോള്‍ എടുക്കേണ്ട എല്ലാ വിപണന സാധ്യതാ തന്ത്രങ്ങളും കൂട്ടിയിണക്കിയ തികഞ്ഞ ഒരു കോമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് കായംകുളം കൊച്ചുണ്ണി.

പട്ടിണിയും ദുരിതവും നിറഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ കുട്ടിക്കാലവും നാട് കടക്കലും നിഷ്‌കളങ്കതയുമൊക്കെയായി ആദ്യ പകുതി മുന്നോട്ട് പോകുമ്പോള്‍ ഇത്തിക്കര പക്കിയുടെ മാസ് എന്‍ട്രിയാണ് ചിത്രം കാണാനുള്ള പ്രതീക്ഷ നല്‍കുന്നത്. അതേ സമയം കാലഘട്ടത്തോടുള്ള നീതി പുലര്‍ത്തലിനേക്കാള്‍ ആരാധകരെ സംതൃപ്തിപ്പെടുത്താനുള്ള ചേരുവയായി ആദ്യ പകുതി തന്നെ ബാര്‍ ഡാന്‍സ് കയറി വന്നതോടെ ബോബി സഞ്ജയ് തിരക്കഥയുടെ ശൈലിയെന്തെന്ന് വ്യക്തമാണ്.

നിവിന്‍പോളി ആരാധകരെ പോലും സംതൃപ്തിപ്പെടുത്താത്ത ആദ്യപകുതിയ്ക്ക് ശേഷം ഇത്തിക്കരപക്കിയില്‍ നിന്നും പാഠം പഠിയ്ക്കുന്ന കായംക്കുളം കൊച്ചുണ്ണിയെയാണ് പിന്നീട് കാണാനാകുന്നത്. എത്രയൊക്കെ കഥാപാത്രങ്ങളായി ഒരു നടന്‍ പ്രത്യക്ഷപ്പെട്ടാലും വരുമ്പോഴെല്ലാം ഒരു പുതുമ നല്‍കണമെന്ന വലിയ പാഠം ചെറിയ സമയം കൊണ്ട് നല്‍കി കടന്ന് പോകുകയാണ് മോഹന്‍ ലാലിന്റെ ഇത്തിക്കര പക്കി എന്ന അതിഥി വേഷം. സൂക്ഷ്മ നോട്ടം കൊണ്ട് പോലും ആരാധകരെ തന്നിലേക്കും ഒപ്പം ചിത്രത്തിലേക്കും വലിച്ചടുപ്പിക്കുന്ന മാന്ത്രികതയാണ് കൊച്ചുണ്ണിയുടെ രണ്ടാം പകുതിയില്‍ പക്കിയിലൂടെ കാണാനാകുന്നത്.

മാസ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ പഴയ ബ്രൂസ്സിലി, ജാക്കിച്ചാന്‍ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങളെടുത്തിട്ടത് ആസ്വാദകര്‍ക്ക് അനാവശ്യമായി അനുഭവപ്പെടുന്നുണ്ട്. കൊച്ചുണ്ണിയായുള്ള നിവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും പ്രേക്ഷക പ്രതീക്ഷയോളമുയര്‍ന്നില്ല. ബാബു ആന്റണിയുടേയും സണ്ണിവെയ്‌ന്റേയും പ്രകടനമികവിനൊപ്പം പ്രിയ ആനന്ദും തരക്കേടില്ലാത്ത അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെയ്ക്കുന്നത്. നിവിന്‍ പോളി ലാലേട്ടന്‍ ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന തികഞ്ഞ കോമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് കായംക്കുളം കൊച്ചുണ്ണി.