രക്തത്തില്‍ ചാലിച്ച് ‘കശ്മീര്‍ ഫയല്‍സ്’ ഒരുക്കി യുവതി

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സിന്റെ പോസ്റ്റര്‍ രക്തം കൊണ്ട് വരച്ച് യുവതി. സോണി എന്ന കലാകാരിയാണ് ചിത്രത്തിലെ ഏഴ് പ്രധാന കഥാപാത്രങ്ങളെ വരച്ചത്. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പോസ്റ്റര്‍ പങ്കുവെച്ചതോടെയാണ് യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്. അവിശ്വസിനീയമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചത്. ആര്‍ക്കെങ്കിലും യുവതിയെ അറിയാമെങ്കില്‍ തന്നെ അറിയിക്കണമെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും ചെയ്യരുതെന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം കഴിഞ്ഞദിവസം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

കല്ലേറും പൂച്ചെണ്ടുകളും ഒരുമിച്ച് ഏറ്റുവാങ്ങിയ ‘കശ്മീര്‍ ഫയല്‍സ്’ ബോക്‌സാഫീസില്‍ കോടികള്‍ വീഴ്ത്തിക്കൊണ്ട് മുന്നേറികയാണ്. മാര്‍ച്ച് 18-ന് 100 കോടി നേട്ടമുണ്ടാക്കിയ വിവേക് അഗ്‌നിഹോത്രിയുടെ ചിത്രം ഇപ്പോള്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കോവിഡ് കാലം തുടങ്ങിയശേഷം ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവുംവലിയ തുകയാണിത്. 1990-ലെ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുമാരുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. അനുപംഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍കുമാര്‍, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. സത്യം വിളിച്ചുപറയുന്ന സിനിമയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി.യും കേന്ദ്രസര്‍ക്കാരും ‘കശ്മീര്‍ ഫയല്‍സി’നെ വാനോളം വാഴ്ത്തി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ത്രിപുര, ഗോവ, ഹരിയാണ, ഉത്തരാഖണ്ഡ് തുടങ്ങി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചലച്ചിത്രം കാണാനായി അവധിയും നല്‍കി. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുകയും വിദ്വേഷം വളര്‍ത്തുകയുംചെയ്യുന്ന സിനിമയാണിതെന്ന് ജമ്മുകശ്മീരിലെയുള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.