കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം കോടതി തള്ളി

സൂര്യയ്‌ക്കൊപ്പം പ്രിയനടന്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാപ്പാന് എതിരെയുള്ള കോപ്പിയടി ആരോപണം മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എഴുത്തുകാരന്‍ ജോണ്‍ ചാര്‍ലി മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കുന്നത്. ‘സരവെടി’യെന്ന തന്റെ തിരക്കഥയുമായി ചിത്രത്തിനു സാമ്യമുണ്ടെന്നും റിലീസ് തടയണമെന്നുമായിരുന്നു ആവശ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ രണ്ടും വ്യത്യസ്തമാണെന്നു കണ്ടെത്തി. പരാതിക്കാരന് എതിരെ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന് സംവിധായകന്‍ കെ.വി ആനന്ദ് പറഞ്ഞു. ചിത്രം ഇരുപതിനു തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥയിലെ തനി പകര്‍പ്പാണെന്ന് ജോണ്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 20നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നും ആരോപിക്കുന്നു.

സയേഷയാണ് ചിത്രത്തിലെ നായിക. ആര്യ, ബോമ്മന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായിട്ടായിരുന്നു കാപ്പാന്റെ ചിത്രീകരണം. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.