”റഫ്താറ നാചേ നാചേ., ദംകാരേ നാചേ നാചേ..” ലൂസിഫറിലെ തന്റെ ഹിന്ദി ഗാനത്തിന്റെ ത്രില്ലില്‍ ജ്യോത്സന..

മലയാളികള്‍ മനസ്സിലേറ്റിയ നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സനയെന്ന പ്രതിഭ മലയാള സംഗീത ലോകത്ത് തന്നെ അടയാളപ്പെടുത്തുന്നത്. പിന്നീടങ്ങോട്ട് മലയാളസംഗീതലോകത്തെ നിറസാന്നിധ്യമായി മാറിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ 17ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സംഗീതത്തിലെയും സിനിമാ മേഖലയിലെയും മാറ്റങ്ങള്‍ കണ്ട് അനുഭവിച്ച് തന്റെ മേഖലയില്‍ ഇപ്പോഴും ശക്തമായിത്തന്നെ നില്‍ക്കുകയാണ് ഈ പ്രതിഭ. മെലഡികളെയും അടിപൊളി ഗാനങ്ങളെയും ഒരേ തന്മയത്തത്തോടെ കൈകാര്യം ചെയ്ത് പ്രേക്ഷകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് ജ്യോത്സന. പുലിവാല്‍ കല്യാണത്തിലെ ഗുജറാത്തിയും സ്വപ്നക്കൂടിലെ കറുപ്പിനഴകും കസ്തൂരിമാനിലെ വണ്‍ പ്ലസ് വണ്ണും ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ലൂസിഫറിലെ റഫ്താറ എന്ന ഗാനവും അത് ശരിവെയ്ക്കുന്നു. ലൂസിഫറിലെ തന്റെ ഗാനത്തിന് ലഭിച്ച മികച്ച പ്രേക്ഷക അംഗീകാരത്തിന്റെ നിറവില്‍ ജ്യോത്സന നില്‍ക്കുമ്പോള്‍ സെല്ലുലോയ്ഡ് അഭിനന്ദങ്ങളുമായി താരത്തിനൊപ്പം ചേരുകയാണ്.

.ലൂസിഫറിലെ പാട്ട് ജ്യോത്സന പാടിയ അമ്പരപ്പില്‍ തന്നെയാണ് പ്രേക്ഷകരിപ്പോഴും.. എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍…?

ആ പാട്ട് ഇത്രയും ഗംഭീരമായിട്ട് സ്വീകരിക്കപ്പെടും എന്ന് ഞാന്‍ ആക്ച്വലി വിചാരിച്ചിട്ടില്ല. കാരണം ഇതിന്റെ റെക്കൊര്‍ഡ് സമയത്ത് എന്നോട് പറഞ്ഞിരുന്നു ക്ലൈമാക്‌സ് സീക്വന്‍സിന് വേണ്ടിയുള്ള പാട്ടാണ്. അത് സ്പ്ലിറ്റ് ചെയ്ത് ഒരു പന്ത്രണ്ട് മിനിറ്റ് നീളത്തിലാണ് പാട്ട് വരാന്‍ പോകുന്നതെന്ന്. അതിന്റെ ഇടയില്‍ ആക്ഷന്‍ സീന്‍സൊക്കെയുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതിയത് ആ രംഗങ്ങളെ സപ്പോര്‍ട്ട് ചെയ്ത് പോകുന്ന ഒരു പാട്ടാണ് അതെന്നാണ്. ഇത് തീയേറ്ററില്‍ വന്നപ്പോള്‍ എന്നെ അറിയാവുന്നവര്‍ വിളിച്ച് പറഞ്ഞിരുന്നു പാട്ട് അടിപൊളിയാണെന്ന്.. പക്ഷെ എന്നാലും ഒരു നോര്‍മല്‍ റെസ്‌പോണ്‍സായിരുന്നു. അത് കഴിഞ്ഞ് പാട്ട് മാത്രമായിട്ട് യൂട്യൂബില്‍ വന്നപ്പോളാണ് ഇത് ഒരു വന്‍ സംഭവമായി് മാറിയത്. ഇങ്ങനെ ഒരു പാട്ടിന് എനിക്ക് റെസ്‌പോണ്‍സ് കിട്ടുന്നത് ഒരു പക്ഷെ എന്റെ കറുപ്പിനഴക് എന്ന പാട്ട് ഇറങ്ങിയപ്പോഴായിരിക്കും. അന്ന് പക്ഷെ ഇത്രയും സോഷ്യല്‍ മീഡിയയൊന്നുമില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് നമുക്ക് ജനങ്ങളുമായി കുറച്ച് കൂടി കോണ്‍ടാക്ട് ഉണ്ടല്ലോ. ഐ വാസ് റിയലി ഷോക്ഡ്! എനിക്ക് തോന്നിയത് കുറേ പേര്‍ക്കും ഒരു സര്‍പ്രൈസ് ഫാക്ടറായിട്ട് തോന്നിയത് ഞാനാണ് ഈ പാട്ട് പാടിയത് എന്നുള്ളതാണ്. അത് പല സോഷ്യല്‍ മീഡിയ പേജുകള്‍ എടുത്താലും അതിന്റെ കമെന്റ്‌സില്‍ ”ഇത് ജ്യോത്സനയാണോ പാടിയത് ?!” എന്നാണ് അധികം പേരും ചോദിക്കുന്നത്. ഒരു പക്ഷെ ഹിന്ദി പാട്ടായതുകൊണ്ടായിരിക്കാം എല്ലാവര്‍ക്കും ഇത്രയും കൗതുകം തോന്നിയത്. കാരണം നോര്‍മലി
ഒരു ഹിന്ദി സോങ്ങായിരിക്കുമ്പോള്‍ ബോംബെയിലുള്ള ഒരാളെക്കൊണ്ട് പാടിക്കുക എന്നുള്ളതാണല്ലോ ഒരു രീതി. അപ്പോല്‍ അതില്‍ നിന്നും ഒന്ന് മാറ്റിപ്പിടിച്ച് എന്നെ കൊണ്ട് പാടിപ്പിച്ചതിന് ശരിക്കും ദീപക്കേട്ടനോടും പ്രിഥ്വിയോടും മുരളിയോടുമൊക്കെ വലിയ ഒരു താങ്ക്‌സ് പറയണം. കാരണം വലിയ ഒരു കണ്‍വെന്‍ഷനല്‍ രീതിയില്‍ നിന്നും മാറിയിട്ടാണ് ഇവരാ പാട്ട് ചെയ്തത്. അതും ഇത്തരം ഒരു ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് അവര്‍ ആ റിസ്‌ക് എടുത്തത്. എല്ലാം കൊണ്ടും അതൊരു നല്ല തീരുമാനമായി. എനിക്കിപ്പോഴും ഒരുപാട് മെസ്സേജസ് വരുന്നുണ്ട്. പാട്ട് പാടിയത് ഞാനാണെന്ന് വിശ്വാസം വരാന്‍ വളരെ സീരിയസായി കുറേ പേരൊക്കെ പാട്ടിന്റെ മെയ്ക്കിങ്ങ് വീഡിയോ വരെ എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി എന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇപ്പോള്‍ എല്ലാവര്‍ക്കും പിടി കിട്ടി സംഭവം ഞാന്‍ തന്നെയാണെന്ന്. ഒരു പാട് സന്തോഷമുണ്ട്.

. എങ്ങനെയാണ് ദീപക്കിലേക്കെത്തുന്നത്…?

എനിക്ക് ഹിന്ദി ഒരു കംഫര്‍ട്ടബിള്‍ ലാംഗ്വേജ് ആണെന്ന് ചേട്ടനറിയാമായിരുന്നു. പിന്നെ എന്റെ ഹിന്ദി സോങ്ങിന്റെ കവേഴ്‌സൊക്കെ ഞാന്‍ ചേട്ടന് അയച്ച് കൊടുക്കാറുണ്ട്. ഈ പാട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഇനിഷ്യലി ഒരു ബോംബെ സിങ്ങറെക്കൊണ്ട് ഇത് പാടിപ്പിക്കാന്‍ തന്നെയായിരുന്നു പ്ലാന്‍. അപ്പോള്‍ ചേട്ടനെന്നെ വിളിച്ചിട്ട് പറഞ്ഞു ഇത് ഫൈനലി ബോംബോയിലുള്ള ഒരാള്‍ പാടാന്‍ പോകുന്ന ഒരു പാട്ടാണ് പക്ഷെ ഹിന്ദിയായത് കൊണ്ട് ഒരു ഫീമെയ്ല്‍ വോക്കല്‍ അദ്ദേഹത്തിന് വേണമെന്ന്. ആള്‍മോസ്റ്റ് ലൈക്ക് എ ട്രാക്കപ്പ്. അപ്പോള്‍ ഒന്ന് വന്ന് ചുമ്മ ഒന്ന് പാടൂ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു വ്യത്യസ്ഥ എക്‌സ്പ്പീരിയന്‌സായിരിക്കുമെന്ന് വിചാരിച്ച് പോയി. പോയിക്കഴിഞ്ഞ് അവിടെച്ചെന്നപ്പോളാണ് ആ പാട്ടിന്റെ സ്‌കെയ്ല്‍ ഫിക്‌സ് ചെയ്യുന്നത്. സ്‌കെയ്ല്‍ എന്നാല്‍ ആ പാട്ടിന്റ പിച്ചാണ്. അപ്പോള്‍ എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള പിച്ചില്‍ എത്രത്തോളം ഓപ്പണായി പാടാന്‍ പറ്റുമോ അത്രയും കംഫര്‍ട്ടബിളായാണ് പാട്ട് സെറ്റ് ചെയ്തിരിക്കുന്നത്. അതിന് ശേഷം പാട്ട് പാടി പ്രിഥ്വിക്കും മുരളിക്കുമൊക്കെ പാട്ട് അയച്ച് കൊടുത്തപ്പോള്‍ അവര്‍ക്കത് വളരെ ഇഷ്ടമായി. ലിറിക്‌സ് ഡമ്മി ലിറിക്‌സായിരുന്നു. ഒന്ന് കൂടി മാറ്റി എഴുതാനൊരു തീരുമാനമുണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഓക്കെ ലിറിക്‌സ് മാറ്റിച്ചിട്ട് ഒന്ന് കൂടി ഒന്ന് പാടിപ്പിച്ചാലൊ എന്നുള്ള ഒരു ഡിസ്‌കഷനായിരുന്നു. അങ്ങനെ ലിറിക്‌സ് ഫുള്‍ മാറ്റി പാട്ട് രണ്ടാമത് പോയി പാടി. രണ്ടാമത് പാടിയപ്പോഴും അവര്‍ക്കിഷ്ടമായി. പിന്നെ അവര്‍ക്ക് കണ്‍ഫ്യൂഷനായി. ഇനിയിപ്പോള്‍ ബോംബെയിലുള്ള ആളെക്കൊണ്ട് പാടിക്കണോ..? ഇത് തന്നെ വെക്കണോ..? എന്തായിരിക്കും നല്ലത്..? എന്നെക്കൊ ഡിസ്‌ക്കഷനായിരുന്നു. പക്ഷെ എന്നാലും ഇത് പുറത്ത് നിന്നുള്ള ഒരാള്‍ തന്നെ വന്ന് പാടുമെന്നായിരുന്നായിരുന്നു എന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ഇത്രയും വലിയൊരു മൂവിയൊക്കെയാവുമ്പോള്‍ എന്നൊക്ക കരുതി. എനിക്ക് ബേസിക്കലി വാട്ടെവര്‍ ദാറ്റ് വര്‍ക്ക്‌സ് ഫോര്‍ ദ സോങ്ങ് എന്ന ഒരു വിചാരമായിരുന്നു. അവസാനം ഇത് എന്റെ വോയ്‌സ് തന്നെ വെക്കാനുള്ള തീരുമാനം എത്തി. ഐ ആം വെരി ഹാപ്പി എബൗട്ട് ഇറ്റ്… പിന്നെ ഒരു ചേരിയിലുള്ള ഒരു പാട്ടായത്‌കൊണ്ട് വളരെ റോ ആന്‍ഡ് റസ്റ്റി ആയാണ് ദീപക്കേട്ടന്‍ എന്നോട് അത് പാടാനും പറഞ്ഞത്. അപ്പോള്‍ ഞാനങ്ങനെ പാടി. ഫാള്‍സ് വോയ്‌സ് തീരെയില്ലാതെ പാടിയ പാട്ടാണ്. ഇതിന് വേണ്ടി ഒരു പാട് വര്‍ക്കും ചെയ്തിട്ടുണ്ട്. കാരണം ഇതിലെ ഓരോ വാക്കും ഒരു മലയാളി പാടുമ്പോള്‍ ജനങ്ങളത് കൂടുതല്‍ ശ്രദ്ധിക്കും. ഇതിലെന്തിങ്കിലും തെറ്റുണ്ടോ.. എന്തെങ്കിലും പറയുന്നതില്‍ ഒരു മലയാളിച്ചുവ വരുന്നുണ്ടോ എന്നൊക്ക നോക്കും. പക്ഷെ ഞങ്ങളെല്ലാം ഗൂഗിളിലൊക്കെ നോക്കി സംശയമുള്ള വാക്കുകളുടെ പ്രൊനൗണ്‍സിയേഷനടക്കം ചെക്ക് ചെയ്താണ് ചെയ്തത്. പിന്നെ ഇതിന്റെ ലിറിക് റൈറ്റര്‍ നോര്‍ത്ത് ഇന്ത്യനാണ്. തനിഷ്‌ക് നബാര്‍. അദ്ദേഹത്തിന് ഒരു സ്‌പെഷ്യല്‍ മെന്‍ഷന്‍ വേണം. കാരണം ഒരു ഐറ്റം സോങ്ങ് എന്ന് പറയുമ്പോള്‍ സാധാരണ അത് എഴുതുന്നതിന് ഒരു രീതിയുണ്ട്. ചിലപ്പോള്‍ കുറച്ച് സിഡക്ടീവ് അല്ലെങ്കില്‍ ഒരു സെക്ഷ്വുവല്‍ ഛായ വരുന്ന വരികളൊക്കയായിരിക്കും. പക്ഷെ അങ്ങനെയൊന്നും ഇതിലില്ല. ഈ പാട്ടിന്റെ ലിറിക്‌സും ശരിക്കും ഒരു ക്ലാസ്സ് വിത്ത് മാസ്സാണ്. കാരണം ആ സിനിമയുടെ സാരാംശം തന്നെയാണ് ഈ പാട്ടിന്റെ ലിറിക്‌സില്‍ പറയുന്നത്. പിന്നെ വളരെ മ്യൂസിക്കലായിട്ടുള്ള വരികളാണ്. അത് കൊണ്ട് തന്നെ അത് ഈണത്തില്‍ പാടാനും ഒരുപാട് ഹെല്‍പ്പ് ചെയ്തു. ഇത്ര ഭംഗിയായി ഈ പാട്ട് എഴുതിയ അദ്ദേഹവും ഒരു സ്‌പെഷ്യല്‍ മെന്‍ഷന്‍ അര്‍ഹിക്കുന്നു.

. ഇപ്പോള്‍ തോന്നുന്നുണ്ടോ ഒരു മെയ്ക്കിങ്ങ് വീഡിയോ ചെയ്യാമായിരുന്നെന്ന്…?

ഇപ്പോള്‍ സത്യത്തില്‍ തോന്നുന്നുണ്ട്.. കാരണം ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ ഇത് റെക്കൊര്‍ഡ് ചെയ്യുന്ന സമയത്ത് ഇത് ഒരു ചെറിയ സ്‌റ്റോറി പോലെയിട്ടിരുന്നു. പക്ഷെ അന്ന് നമുക്ക് പാട്ട് എക്‌സപോസ് ചെയ്യാന്‍ പറ്റില്ലല്ലോ. അന്ന് പടം ഇറങ്ങിയിട്ടില്ല. ഞാന്‍ ജസ്റ്റ് മൈയ്ക്കിനടുത്ത് നിന്ന് പാടുന്നപോലെ ചെറിയൊരു ക്ലിപ്പ് ഇട്ടിരുന്നു അത്രയേ ഉള്ളൂ. വേറെ ഒരു തെളിവുമില്ല. സത്യം പറഞ്ഞാല്‍ എനിക്ക് പറയാനെ പറ്റൂ.. (ചിരിക്കുന്നു)..

. 2002 ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സന സംഗീതലോകത്ത് മുന്‍നിരയിലേക്കെത്തുന്നത്. എങ്ങനെയുണ്ടായിരുന്നു ഈ പതിനേഴ് വര്‍ഷത്തെ യാത്ര..?

2002 ലാണ് ആദ്യം പാടുന്നത്. അന്ന് ഫസ്റ്റ് പാടുന്നത് പ്രണയമണിത്തൂവലാണ്. തുളസീദാസ് സാറിന്റെ ഫിലിം. ഗോപികയുടെ ആദ്യ ചിത്രമാണ്.
ഗോപികയും ജയസൂര്യയുമാണ് അതില്‍ അഭിനയച്ചിരിക്കുന്നത്. അതില്‍ സുജാതച്ചേച്ചിയുടെ കൂടെയുള്ള ഒരു ഫീമെയ്ല്‍ ഡുവറ്റ്. ‘വളകിലുക്കം കേട്ടെടി’ എന്ന ഒരു പാട്ട്. അതാണ് ആദ്യമായി പാടുന്നത്. അതിന് ശേഷം നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന ചിത്രം വന്നു. ലൈഫാകെ മാറിപ്പോയി. ഭയങ്കര ഹിറ്റായി ആ പാട്ട്. അന്ന് സോഷ്യല്‍ മീഡിയയില്ല. മൊബൈല്‍ ഫോണ്‍സ് തന്നെ വളരെ ചുരുക്കം പേരുടെ കയ്യിലേയുള്ളു. അപ്പോള്‍ എനിക്ക് കിട്ടിയത് കത്തുകളായിരുന്നു. പിന്നെ ഒരു പാട് ഫോണ്‍ കോള്‍സ് വന്നു. അങ്ങനെയുള്ള റെസ്‌പോണ്‍സായിരുന്നു. വളരെ ഹോണസ്റ്റായി പറയുകയാണെങ്കില്‍ എനിക്കിങ്ങോട്ട് വന്നതാണ് ആ അവസരം. എന്റെ ഫസ്റ്റ് ഓപ്പര്‍ച്യൂണിറ്റിക്ക് വേണ്ടി എനിക്ക്
ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. പിന്നെ മോഹന്‍ അങ്കിള്‍, (മോഹന്‍ സിതാര) സാറിന്റെ വളരെ അടുത്ത ഫ്രണ്ടാണ് എന്റെ ഒരു റിലേറ്റീവ്. അദ്ദേഹമാണ് മോഹനങ്കിളിനോട് എന്റെ ഫാമിലിയില്‍ ഇങ്ങനെ ഒരു കുട്ടിയുണ്ടെന്ന് പറയുന്നതും. ഞാന്‍ വോയ്‌സ് ടെസ്റ്റ് ഒരു കോറസ് പാടാന്‍ പോകുന്നതും. അങ്ങനെ ഇഷ്ടപ്പെട്ട് എന്നെ വിളിക്കുകയാണ് ചെയ്തത്. എന്നിട്ടാണ് നമ്മളിലെ പാട്ട് കിട്ടുന്നത്. അപ്പോള്‍ ചേതന സ്റ്റുഡിയോയില്‍ ഒരു ടാല്‍ക് വന്നു. ചേതന സ്റ്റുഡിയോയിലാണ് ഇതെല്ലാം നടക്കുന്നത്. അപ്പോള്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞ് എന്നെ പാടാന്‍ വിളിച്ചു.
അതിന് ശേഷം മലയാളത്തിലെ എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സടക്കം രവീന്ദ്രന്‍ മാഷ്, ജാസിയേട്ടന്‍, ജയചന്ദ്രന്‍ സാര്‍, അല്‍ഫോണ്‍സേട്ടന്‍, അങ്ങനെ മലയാളത്തിലെ എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സിനൊപ്പവും പാടാന്‍ അവസരം ലഭിച്ചു. അപ്പോള്‍ സത്യം പറഞ്ഞാന്‍ 2002 തൊട്ട് ഇപ്പോള്‍ വരെ സത്യം പറഞ്ഞാല്‍ ഞാന്‍ ബിസി തന്നെയാണ്. എനിക്ക് ഒരു പാട് പ്രോഗ്രാംസുണ്ട്, ഞാന്‍ റെക്കോര്‍ഡിങ്ങ്‌സ് ചെയ്യുന്നുണ്ട്. ഫിലിംസിലും പാടുന്നുണ്ട്. പക്ഷെ പലര്‍ക്കും ഒരു ധാരണയെന്താണെന്നുവെച്ചാല്‍ ഒരു വലിയൊരു ബ്രെയ്ക്കിന് ശേഷമാണ് ഞാന്‍ ലൂസിഫറില്‍ പാടുന്നതെന്ന്. ആക്ച്വലി അങ്ങനെയൊരു ബ്രെയ്ക്ക് വന്നിട്ടില്ല. പലരും ഒരു വലിയൊരു ജ്യോത്സനയുടെ എന്നൊക്കെ പറയുമ്പോള്‍ ഞാനും ആലോചിക്കാറുണ്ട്. ശരിക്കും തിരിച്ചുവരവാണോ..? കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ബിസിയാണ്. പക്ഷെ നമ്മളിപ്പോള്‍ സിനിമയില്‍ പാടിയാലും പാട്ട് ഹിറ്റാവണം ആള്‍ക്കാരതറിയണം. അങ്ങനെ കുറേ ഫാക്ടേഴ്‌സുണ്ട്. പാട്ടുമാത്രം നന്നായിട്ട് ഒരു കാര്യവുമില്ല. പലര്‍ക്കും ഏത് പാട്ടാണ് ആരാണ് പാടുന്നതെന്ന് അറിയില്ല.

. ഇന്‍ഡസ്്ട്രിയിലെ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു….?

ആക്ച്വലി ഞാനീ ഫീല്‍ഡിലുള്ള ചെയ്ഞ്ചസ് വളരെ സൂക്ഷ്മമായിട്ട് നോട്ടിസ് ചെയ്യുന്ന ഒരു ആളാണ്. പിന്നെ ഞാനെന്റെ സ്വന്തമായിട്ടുള്ള വര്‍ക്കുകള്‍ ചെയ്യാറുണ്ട്. ഈയിടെ ഇനി വരുമോ എന്ന് ഞാന്‍ തന്നെ കമ്പോസ് ചെയ്ത ഒരു ഇന്‍ഡിപ്പെന്റന്റ് വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അത് ഡയറക്ട് ചെയ്തത് കുമ്പളങ്ങി നൈറ്റ്‌സിന്റെ ഡറക്ടറായ മധു സി നാരായണാനായിരുന്നു. പിന്നെ കൃഷ്ണ ദ ഇന്റേര്‍ണല്‍ എന്ന ഒരു മെഡിറ്റേഷന്‍ ആല്‍ബം ചെയ്തു. പിന്നെ മായക്കണ്ണാ എന്ന ഒരു ഡിവോഷണല്‍ വര്‍ക്ക് ചെയ്തു. അപ്പോള്‍ എന്റെ ഭാഗത്ത് നിന്നും എന്തൊക്കെ ചെയ്യാന്‍ പറ്റുമോ ഞാന്‍ അതെല്ലാം ചെയ്യാറുണ്ട്. പിന്നെ അതിന് ചില സമയങ്ങളില്‍ അധികം റീച്ച് ലഭിക്കാത്തത് അതിന് വേറൊരു കാര്യം ഞാന്‍ സോഷ്യല്‍ മീഡിയയിലൊക്കെ ആക്ടീവല്ലാത്തതാണ്. പിന്നെ സോഷ്യല്‍ മീഡിയയുടെ ബഹളവും ഭയങ്കരമായ ഈ അഭിപ്രായം പറയലും എനിക്ക് മടുത്തതുകൊണ്ടാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ്. പക്ഷെ ഇന്‍ഡസ്്ട്രിയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. ഒരിടക്ക് പാട്ടുകളുടെ നിലവാരം ഭയങ്കരമായി കുറയുകയും പിന്നെയിപ്പോള്‍ അത് വീണ്ടും മോഡി പിടിച്ച് വരുന്നുണ്ട്. നല്ല പാട്ടുകള്‍ ഇപ്പോള്‍ നമുക്ക് കിട്ടുന്നുണ്ട് മലയാളത്തില്‍. ഇപ്പോള്‍ സൗണ്ടിങ്ങൊക്കെ മാറി എല്ലാ പാട്ടുകളും എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുന്ന ഒരു ആക്‌സസുണ്ട്. സ്റ്റൈലിന്റെ ഒരു ഇന്‍ഫ്‌ളുവന്‍സ് ഇപ്പോള്‍ മൂവീസിലൊക്കെ വരുന്നുണ്ട്. കുറേ സ്‌റ്റൈലൈസ്ഡായിട്ടുള്ള പാട്ടുകള്‍ വരുന്നുണ്ട്. അതേ പോലെ തന്നെ മെലഡി കീപ്പ് ചെയ്യുന്ന നല്ല പാട്ടുകളും വരുന്നുണ്ട്. ടാലന്റഡായിട്ടുള്ള സിങ്ങേഴ്‌സുമുണ്ട്. മലയാളം ഫിലിം മ്യൂസിക്കിന് ഇപ്പോള്‍ നല്ലൊരു കാലഘട്ടമാണെന്ന് പറയാം.

. വരാനുള്ള ചിത്രങ്ങളേക്കുറിച്ച്…?

അടുത്ത റിലീസ് ജയറാമേട്ടന്റെ ഗ്രാന്റ് ഫാദര്‍ എന്ന് പറയുന്ന പടമാണ്. പിന്നെ എന്റെ മറ്റൊരു പ്രൊജക്ട് എന്ന് പറയുന്നത് എന്റെ യൂട്യൂബ് ചാനലിലാണ്. അതില്‍ സിംപ്ലി ലൈവ് എന്ന് പറയുന്ന ഒരു സീരീസ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. കവേഴ്‌സാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. ലോങ്ങ് റണ്ണില്‍ കുറച്ച് ഒറിജിനല്‍ കോമ്പോസിഷന്‍സ് കൂടി ചെയ്യണമെന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു മ്യുസീഷ്യനും ചേര്‍ന്ന് ലൈവായി അതില്‍ പെര്‍ഫോം ചെയ്യുകയാണ്.

. ഫാമിലിയെക്കുറിച്ച്…?

ഫാമിലിയേക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. കാരണം അത്ര സപ്പോര്‍ട്ടാണ് എനിക്കവരുടെ അടുത്ത് നിന്ന് കിട്ടുന്നത്. എന്റെ ഹസ്‌ബെന്‍ഡ് ശ്രീകാന്ത് നല്ലൊരു മ്യൂസിക് ലവറാണ്. അദ്ദേഹത്തിനറിയാം മ്യൂസിക് നേരവും കാലവും ഇല്ലാത്തൊരു ജോലിയാണെന്ന്. പക്ഷെ എന്നാലും എന്റെ കരിയറില്‍ എപ്പോഴും മോട്ടിവേറ്റ് ചെയ്യുന്ന ഒരു വ്യക്തിയാണ്. അത് പോലെ എനിക്ക് ഒരു മകനുണ്ട്. അവന് മൂന്നര വയസ്സേയുള്ളു. അവനെ ഇടക്കിടക്ക് വിട്ട് പോകേണ്ടി വരും. സത്യം പറഞ്ഞാല്‍ അവനും അവന്റെ രീതിയിലൊക്കെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്.

. എങ്ങനെയാണ് റിയാലിറ്റി ഷോസിലൂടെ പുതിയ സിങ്ങേഴ്‌സൊക്കെ വരുന്നത് നോക്കിക്കാണുന്നത്….?

റിയാലിറ്റി ഷോസ് പണ്ട് ഞാന്‍ ആന്‍ഖര്‍ ചെയ്തിട്ടുണ്ട്. പിന്നെ അതു പോലെ ജഡ്ജ് ചെയ്യാന്‍ പോയിട്ടുണ്ട് രണ്ട് മൂന്ന് തവണ. നല്ലൊരു പ്ലാറ്റ് ഫോമാണ് പുതിയ കുട്ടികള്‍ക്ക് പുതിയ ടാലന്റ്‌സിന് മുന്നോട്ട് വരാന്‍. കാരണം ഇപ്പോഴുള്ള റിയാലിറ്റി ഷോസെല്ലാം വളരെ ഗ്രാന്റാണ്. വലിയ മ്യുസീഷ്യന്‍സൊക്കെയാണ് ജഡ്ജിങ്ങ് പാനലില്‍ വരുക. അപ്പോള്‍ അവരുടെ മുമ്പില്‍ പാടുക ആ എക്‌സ്പീരിയന്‍സ് കിട്ടുകയെന്നുള്ളതൊക്കെ.. ഇറ്റ് ഈസ് എ വെരി ഗുഡ് തിങ്ങ്. പക്ഷെ ഇതില്‍ വരുന്ന ഒരു ചാലഞ്ച് എന്താണെന്നുവച്ചാല്‍ സിനിമയിലെ ഗാനങ്ങള്‍ അതേ പോലെ പടിച്ചാണ് മിക്ക ഷോസിലും കണ്ടസ്റ്റന്റ്‌സ് അവതരിപ്പിക്കാറ്. ഷോയ്ക്ക് ശേഷം പുറത്ത് വരുമ്പോള്‍ എന്ത് ചെയ്യും എന്നുള്ളത് ഒരു വലിയ ചോദ്യമാണ്. സത്യം പറഞ്ഞാല്‍ അതൊരു സ്ട്രിഗിളാണ്. ഇപ്പോള്‍ ഒരുപാട് നല്ല ഗായകരുമുണ്ട് അത് കൊണ്ട് തന്നെ ഒരു പാട്ട് പഠിച്ച് അത് അവരുടെ പാട്ടാക്കി മാറ്റുക എന്നുള്ളത് ഇപ്പോഴത്തെ കുട്ടികള്‍ക്ക് വലിയൊരു ചാലഞ്ചാണ്. അതിലാണ് സത്യത്തില്‍ അവര്‍ കോണ്‍സന്റ്രേറ്റ് ചെയ്യേണ്ടത്. പക്ഷെ എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ കുട്ടികള്‍ കുറച്ച് കൂടി ഗോ ഗെറ്റേഴ്‌സാണെന്നാണ്. സോഷ്യല്‍ മീഡിയയൊക്കെയുള്ളത് കൊണ്ട്
ഇമേജ് മെയ്ക്കിങ്ങിനെ കുറിച്ചൊക്കെ അവര്‍ക്ക് നല്ല ധാരണയുണ്ട്.

. ഒരു ഡ്രീമെന്ന നിലയില്‍ ആരോടൊപ്പം വര്‍ക്ക് ചെയ്യാനാണ് ആഗ്രഹം…?

ഞാന്‍ വര്‍ക്ക് ചെയ്യാനാഗ്രഹിക്കുന്ന ചില മ്യൂസീഷ്യന്‍സുണ്ട്.. ഫസ്റ്റ് ആന്‍ഡ് ഫോര്‍മോസ്റ്റ് റഹ്മാന്‍ സാര്‍. റഹ്മാന്‍ സാര്‍ എല്ലാ സിങ്ങേഴ്‌സിന്റെയും ലിസ്റ്റില്‍ ഏറ്റവും ആദ്യം വരുന്ന പേരായിരിക്കും. റഹ്മാന്‍ സാറിന്റെ ഒരു പാട്ട് പാടണമെന്ന് വലിയ ആഗ്രഹമുണ്ട്. അതുപോലെ ശങ്കര്‍ജി, ഇസ്മയില്‍ ദര്‍ബാര്‍.. അങ്ങനെയുള്ള ചില ആര്‍ട്ടിസ്റ്റുകളോടൊപ്പം കൊളാബറേറ്റ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തീര്‍ച്ചയായും എനിക്ക് ആഗ്രഹമുണ്ട്. അത് ഫിലിം സോങ്ങ്‌സ് തന്നെ വേണമെന്നില്ല. അവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയാല്‍ ഐ വില്‍ ബി എക്‌സ്ട്രീംലി ഹാപ്പി..