കേരളം എന്തുകൊണ്ട് ‘മോഡിഫൈഡ്’ ആയില്ല..?, കിടിലന്‍ മറുപടി നല്‍കി ജോണ്‍ എബ്രഹാം

പാതിമലയാളിയായ ബോളിവുഡ് താരമാണ് ജോണ്‍ എബ്രഹാം. ഇപ്പോള്‍ താരം കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. കേരളത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമാണ് ജോണ്‍ എബ്രഹാം തുറന്ന് പറഞ്ഞിരിക്കുന്നത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ‘ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ പ്രകാശനവേദിയിലാണ് ജോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡിഫൈഡ്’ ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നുമായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ജോണ്‍ നല്‍കിയ മറുപടി ഇങ്ങനെയയിരുന്നു.

‘അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു.ഇവിടെ യാതൊരു വിധ പ്രശ്‌നവുമില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെ ഒത്തൊരുമയോടെ പരസ്പര സഹകരണത്തോടെ കഴിയാമെന്നതിന് ഉത്തമ ഉദാഹരണമാണ് കേരളം’ എന്ന് ജോണ്‍ പറയുന്നു

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളെക്കുറിച്ചും താരം പറഞ്ഞു. ‘ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളുമാണ് എല്ലായിടത്തും കാണാന്‍ കഴിഞ്ഞത്. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. എന്റെ അച്ഛനും ഒരു കമ്യൂണിസ്റ്റാണ്. അച്ഛന്‍ വഴി ധാരാളം മാര്‍ക്‌സിസ്റ്റ് ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. ഒത്തൊരുമയുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലും വിശ്വസിക്കുന്നവരാണ് നമ്മള്‍. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം’ എന്ന് ജോണ്‍ എബ്രഹാം വ്യക്തമാക്കി.