ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയി വിരമിച്ച വ്യക്തിയാണ് അവര്‍. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍ നടക്കും.

മലയാള ചലച്ചിത്ര അഭിനേതാവായി അറിയപ്പെടുന്ന പി.വി.ജഗദീഷ് കുമാര്‍ എന്ന ജഗദീഷ് (ജനനം: 12 ജൂണ്‍ 1955) അഭിനയത്തില്‍ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളിലൊരാളാണ്. ഇതുവരെ 12 സിനിമകള്‍ക്ക് കഥ എഴുതുകയും 8 സിനിമകള്‍ക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തു. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും സ്റ്റേജ് ഷോകളില്‍ അവതാരകനായും ജഗദീഷ് ഇപ്പോഴും മിനിസ്‌ക്രീനില്‍ സജീവമാണ്. മലയാള ചലച്ചിത്ര അഭിനേതാവായ ജഗദീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ അധ്യാപകനായിരുന്ന കെ.പരമേശ്വരന്‍ നായരുടേയും പി.ഭാസുരാംഗിയമ്മയുടേയും മകനായി 1955 ജൂണ്‍ 12ന് ജനിച്ചു. തിരുവനന്തപുരം ഗവ.മോഡല്‍ ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവ.ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം കാനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളേജില്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു.

കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസില്‍ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി. 1984-ല്‍ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന് പി.ഒ എന്നീ സിനിമകളിലെ അഭിനയത്തെത്തുടര്‍ന്ന് മലയാള സിനിമയിലെ സജീവമായ അഭിനേതാവായി മാറിയ ജഗദീഷ് പിന്നീട് അധ്യാപക ജോലിയില്‍ നിന്ന് അവധിയെടുത്ത് സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.