ഒലിവര്‍ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി ;ഇന്ദ്രന്‍സ്

ഹോം എന്ന സിനിമയെ വിജയിപ്പിച്ച  എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്.സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രേക്ഷരോട് നന്ദി അറിയിച്ചത്.സിനിമ കണ്ട് ഒരുപാട് പേര്‍ തന്നെ വിളിച്ചുവെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഷൂട്ടിങ്ങ് തിരക്ക് കാരണം ഫോണെടുക്കാന്‍ സാധിച്ചില്ല. അതിന് ക്ഷമ ചോദിക്കുന്നു എന്ന് ഇന്ദ്രന്‍ പറയുന്നു.

‘ഹോം എന്ന സിനിമ കാണുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന എന്റെ കഥപാത്രം നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുന്ന മുറക്ക് ഞാന്‍ എല്ലാവരെയും തിരിച്ച് വിളിക്കാന്‍ ശ്രമിക്കും. കൊവിഡ് കാലമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം സിനിമ കണ്ടു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എത്രയും പെട്ടന്ന് നമുക്ക് കുടുംബ സമേതം തിയറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുന്ന കാലം വരട്ടെ. അത് വരെ നമുക്ക് സുരക്ഷിതരായി വീടുകളില്‍ ഇരിക്കാം. ഹോം എന്ന കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.’ – എന്നാണ് ഇന്ദ്രന്‍സ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഓണക്കത്ത് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കിയ മനോഹരമായ ഒരു കുടുംബ ചിത്രമാണ് ഹോം. ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരു പോലെ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ സാധിച്ചു. ഇന്ദ്രന്‍സും ശ്രീശാന്ത് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയത് ചിത്രത്തിന്റെ കഥയും അഭിനേതാക്കളുടെ ശക്തമായ പ്രകടനങ്ങളും കൊണ്ടാണ്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സാങ്കേതികമായി വെല്ലുവിളി നേരിടുന്ന ഒരു പിതാവിന്റെ കഥയാണ്.സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും തുറന്നിട്ട വിവരവിസ്ഫോടനത്തിന്റെ ഒഴുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാന്‍ ഒരു അച്ഛന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.