‘അത് ആരോ പടച്ചുവിട്ട വാചകങ്ങള്‍’, തന്റെ പേരില്‍ ഈശോ ചിത്രത്തിനെതിരെ നടക്കുന്ന പ്രചരണം വ്യാജമെന്ന് ഗോപിനാഥ് മുതുകാട്

ജസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ തന്റെ അഭിപ്രായമെന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആരുടെയോ വാചകങ്ങളാണ് തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഗോപിനാഥ് മുതുകാടിന്റെ വിശദീകരണം. ‘ഈശോ’ എന്ന പേര് സിനിമയ്ക്ക് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തില്‍ മുതുകാട് പ്രതികരിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നത്.

‘എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്’, വ്യാജ പ്രചരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഗോപിനാഥ് മുതുകാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു.സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്കയും മാക്റ്റയും രംഗത്തെത്തിയിരുന്നു.

ഈശോ’ എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും , സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും ജയസൂര്യ പറഞ്ഞിരുന്നു.