
ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹൻലാലിനെ പ്രശംസിച്ച് ഗോകുലം ഗോപാലൻ. അദ്ദേഹത്തിനെ തേടി എത്ര അവാർഡുകൾ വന്നാലും അതൊന്നും അത്ഭുതമല്ലെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കൂടാതെ മോഹൻലാലുമായി 40 വർഷത്തിലേറെ ആത്മബന്ധമാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം” എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“40 വർഷത്തിലേറെയായ ആത്മബന്ധം. ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം. മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി.
അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ. അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം. അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം. വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം. വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത. പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം. അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം. പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു”; ഗോകുലം ഗോപാലൻ കുറിച്ചു.
ഇന്നലെയാണ് 71 ആമത് ദേശീയ പുരസ്‌കാര വേദിയിൽ വെച്ച് ചലച്ചിത്ര ലോകത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും മോഹൻലാൽ ‘ദാദാസാഹേബ് ഫാൽക്കെ’ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി മോഹൻലാലിനെ അഭിനന്ദിച്ചു.