‘മാളും ബാറും തുറന്നിട്ട് തീയറ്റര്‍ അടച്ചു’; നിയന്ത്രണങ്ങള്‍ക്കെതിരെ തീയറ്റര്‍ ഉടമകളുടെ ഹര്‍ജി

കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ . ഞായറാഴ്ചകളില്‍ തീയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ തീയേറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.

50 ശതമാനം ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വനന്നപ്പോള്‍ തന്നെ ഫിയോക് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിരുവനന്തപുരത്തെ സി കാറ്റഗറിയിലേക്ക് മാറ്റിയത്. ഈ കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇതോടെ തലസ്ഥാനത്ത് സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ. ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനല്‍ സെമസ്റ്റര്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റി.