
‘കില്ലർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.നാലുപേർക്ക് സാരമായി പരിക്കേറ്റു. സിനിമയ്ക്കുവേണ്ടി സ്പെഷ്യൽ എഫക്ട്‌സ് ഒരുക്കുകയായിരുന്ന മധുരവയൽ സ്വദേശി മദനാണ് മരിച്ചത്. 25 വയസ്സായിരുന്നു.
ഒപ്പമുണ്ടായിരുന്ന മധുരവയൽ സ്വദേശികളായ ദിനകരൻ (24), സൂര്യ (23), ശക്തിവേൽ (27), ഉത്തർപ്രദേശിൽനിന്നുള്ള രാം പാണ്ഡേ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെന്നെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനദൃശ്യം ചിത്രീകരിക്കുന്നതിനായി വലിയ സിലിൻഡറിൽനിന്നുള്ള കാർബൺഡൈ ഓക്സൈഡ് വാതകം ചെറിയ സിലിൻഡറിലേക്കു മാറ്റുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലെ ബിന്നി മിൽസ് വളപ്പിൽ ബുധനാഴ്ച പുലർച്ചെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ചിത്രീകരണസമയത്ത് മതിയായ സുരക്ഷാ മുൻകരുതലുകളെടുത്തിരുന്നോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.
എസ്.ജെ. സൂര്യ സംവിധാനംചെയ്യുന്ന ചിത്രത്തിൽ എസ്.ജെ. സുര്യയും പ്രീതി അസ്രാണിയുമാണ് പ്രധാന താരങ്ങൾ.