‘മണിയറയിലെ അശോകനു’മായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനാകുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ഒരുകൂട്ടം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. രമേഷ് പിഷാരടിയാണ് ചിത്രത്തിനു പേരു നല്‍കിയതെന്ന് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.

സംവിധായകന്‍ ഷംസു സൈബ, ഛായാഗ്രഹകന്‍ സജാദ് കാക്കു, എഴുത്തുകാരായ വിനീത് കൃഷ്ണന്‍, മകേഷ് ബോജി, പുതുമുഖ സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, നിശ്ചല ഛായാഗ്രഹകന്‍ ശുഹൈബ് എന്നിവരാണ് മണിയറയിലെ അശോകന്‍ സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്.

അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ആ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ് എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനിടെ ലോഗോയിലുള്ള സംശയത്തിന് വ്യക്തത വരുത്തികൊണ്ടുള്ള പോസ്റ്റാണ്‌ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘ഗോട്ട് മരിയ ഇന്‍ ലോഗോ’ എന്നാണ് ദുല്‍ഖര്‍ ലോഗോയെ വിശേഷിപ്പിച്ചത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറര്‍ ഫിലിംസ് ഒരുക്കുന്ന മറ്റ് ചിത്രങ്ങള്‍.