ദൃശ്യം 2 ഒരു ജീത്തു ജോസഫ് മാജിക്ക്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വിജയ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി മനോഹരമായി മറികടക്കുക മാത്രമല്ല പ്രേക്ഷകരെ പൂര്‍ണമായും സംതൃപ്തിപ്പെടുത്താനും കഴിഞ്ഞു എന്നതിനാല്‍ തന്നെ ദൃശ്യം 2 വിനെ ജീത്തു ജോസഫ് മാജിക്ക് എന്ന് വിളിക്കാം. അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം രണ്ടരമണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. കൊവിഡിന് ശേ്ഷം ഒരുഗ്രന്‍ വിജയ ചിത്രം തിയേറ്റര്‍ റിലീസില്ലാതെ പോയി എന്നത് മാത്രമാണ് ദൃശ്യം 2 ബാക്കി വെയ്ക്കുന്ന സങ്കടം. കെട്ടുറപ്പുള്ള തിരക്കഥ, സമയാസമയങ്ങളില്‍ പ്രേക്ഷകന് ആകാംക്ഷയുണ്ടാക്കുന്ന ട്വിസ്റ്റുകള്‍, മെയ്ക്കിംഗിലെ കയ്യടക്കം തുടങ്ങീ ഒരു ത്രില്ലര്‍ സിനിമയുടെ സ്വഭാവങ്ങളെയെല്ലാം പൂര്‍ണ്ണമായും പ്രേക്ഷകന് അനുഭവപ്പെടുത്താന്‍ ജീത്തു ജോസഫിനായിട്ടുണ്ട്. ജോര്‍ജ്ജുകുട്ടിയായുള്ള മോഹന്‍ലാലിന്റെ അഭിനയപ്രകടനവും ജീത്തു ജോസഫിന്റെ സംവിധാനമികവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സതീശഷ്‌കുറുപ്പിന്റെ ചായാഗ്രഹണം, വി.എസ് വിനായകിന്റെ ചിത്രസംയോജനം എന്നിവയും ദൃശ്യത്തിന് മിഴിവേകി.ചിത്രത്തിന്റെ ചെറിയ ന്യൂനതയായി തോന്നിയത് ജോര്‍ജ്ജുകുട്ടിയുടെ ഫാമിലി ഡീറ്റെയ്ലിംഗ് വീണ്ടും അത്രമാത്രം വേണ്ടിയിരുന്നോ എന്ന തോന്നലുണ്ടാക്കി. ചില രംഗങ്ങള്‍ ചെറുതായി ലാഗ് ചെയ്യുന്നുണ്ടെങ്കിലും സിനിമയുടെ ടോട്ടാലിറ്റി കൊണ്ട് അതിനെ മറികടക്കാന്‍ സംവിധായകനായി. പശ്ചാതല സംഗീതം പഴയ ദൃശ്യത്തിന്റെ അനില്‍ അതേ വഴിയേ ആണ് കൊണ്ടുപോയത്. ഒരു സിനിമയുടെ രണ്ടാം ഭാഗം എന്ന രീതിയില്‍ ആദ്യ സിനിമയുടെ വിജയ വഴിയിലേക്ക് പ്രേക്ഷകനെ എത്തിക്കാന്‍ സഹായിക്കുന്നു.ദൃശ്യം ആദ്യ ചിത്രമാണോ രണ്ടാം ഭാഗമാണോ മികച്ചത് എന്ന ചോദ്യത്തിന് അര്‍ത്ഥമില്ല. രണ്ട് ചിത്രവും രണ്ട് തലത്തിലാണ്. ദൃശ്യത്തിലെ ആദ്യ ഭാഗത്ത് വന്ന എസ്തര്‍, മീന അന്‍സിബ ഹസന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മുരളിഗോപി, അഞ്ജലി നായര്‍, ഗണേഷ്‌കുമാര്‍ സായ്കുമാര്‍ എന്നീ ദൃശ്യം 2വിലെ പുതിയ താരങ്ങളും ഗംഭീരമാണ് അഭിനയമാണ് കാഴ്ച്ച വെച്ചത്. ചിത്രത്തിന് എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതെല്ലാം ക്ലൈമാക്സിലൂടെ മറികടക്കാനുള്ള ബ്രില്ല്യന്‍സാണ് ദൃശ്യം 2വിനെ ഒരു ജീത്തു ജോസഫ് മാജിക്ക് ആക്കി മാറ്റുന്നത്.