
ചലച്ചിത്ര പുരസ്കാരങ്ങളെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ട കാര്യം ജൂറി തന്നെയാണ് പറഞ്ഞിരുന്നതെന്ന് വിനയൻ ഓർമിപ്പിച്ചു. കൂടാതെ സ്വജനപക്ഷപാതത്തിലും രാഷ്ട്രീയക്കളിയിലും ആരും മോശമല്ലെന്നും വെറുതേ തള്ളി മറിച്ചിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“മന്ത്രി സജി ചെറിയാൻ്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയോട് കൈയടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?.ഏതായാലും എനിക്ക് ഒന്നറിയാം.. 2022-ലെ അവാർഡ് അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിൻ്റെ നിർമ്മാതാവോ അല്ല. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ്.” വിനയൻ കുറിച്ചു.
“അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്‌പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല”. വിനയൻ കൂട്ടിച്ചേർത്തു.
മന്ത്രി പി.എ. മുഹമ്മദ് റിയാസും വേദിയിലിരിക്കവേയാണ് കഴിഞ്ഞ അഞ്ചുവർഷത്തെ സാംസ്‌കാരിക വകുപ്പിൻ്റെ നേട്ടങ്ങളെക്കുറിച്ച് സജി ചെറിയാൻ പറഞ്ഞത്. ‘എൻ്റേത് ഒരു ചെറിയ വകുപ്പാണ്, സാംസ്കാരിക വകുപ്പ്. ഞാൻ അഭിമാനത്തോടെ പറയുന്നു, റിയാസ് മിനിസ്റ്ററേ, അഞ്ചാമത് അവാർഡ് ആണ് ഇന്നലെ ഞാൻ പ്രഖ്യാപിച്ചത്. ഒരു പരാതിയില്ലാതെ ഈ സർക്കാരിന്റെ കാലത്ത് അഞ്ച് അവാർഡ് ഞങ്ങൾ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ അതിനേക്കാൾ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹൻലാൽ. ഞങ്ങൾ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാൾ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, മന്ത്രി പറഞ്ഞു.