
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ പ്രതികരിച്ച് സംവിധായകൻ ശ്രീകാന്ത് ഇ.ജി. “ഇതുപോലുള്ള ആഹ്വാനങ്ങൾ നടത്തുമ്പോൾ കുട്ടികളുടെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങൾ തന്നെ ഇല്ലാതാക്കുകയാണെന്ന്” ശ്രീകാന്ത് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘സ്കൂൾ ചലേ ഹം’ എന്ന കുട്ടികളുടെ സിനിമയെടുത്ത സംവിധായകനാണ് ശ്രീകാന്ത്.
ഇത്തവണത്തെ സംസ്ഥാന പുരസ്കാരത്തിൽ മികച്ച ബാല താരങ്ങൾ ഇല്ല. കൂടാതെ ജൂറി ചെയർമാൻ മുഴുവൻ സിനിമാക്കാരോടും എഴുത്തുകാരോടും കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാക്കാനായി ആഹ്വാനം ചെയ്യുകയും ചെയ്തു. ജൂറി പറഞ്ഞത് അവാർഡിനായി സമർപ്പിക്കപ്പെട്ട കുട്ടികളുടെ സിനിമകളിൽ കൂടുതലും പറയുന്നത് മുതിർന്നവരുടെ കഥകൾ ആണ് എന്നുള്ളതാണ്. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പിച്ചു പറയാനാകും, ‘സ്‌കൂൾ ചലേ ഹം’ സിനിമയിൽ ഞങ്ങൾ പറഞ്ഞത് കുട്ടികളുടെ മാത്രം കഥയാണ്. ഇതിൽ 80% സമയവും സ്ക്രീനിൽ കുട്ടികൾ തന്നെയാണ് ഉള്ളത്. ഞങ്ങളുടെ ‘സ്‌കൂൾ ചലേ ഹം’ അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകൾ എങ്കിലും ഈ വർഷം അവാർഡിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും ഒന്നിനു പോലും ഒരു പ്രോത്‌സാഹന സമ്മാനം പോലും നൽകാതെ, ഇതുപോലുള്ള ആഹ്വാനങ്ങൾ മാത്രം നടത്തുമ്പോൾ കുട്ടികളുടെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങൾ തന്നെ ഇല്ലാതാക്കുകയാണ് . താങ്കൾ എന്താണ് കരുതുന്നത്, ബാക്കി സിനിമകളോടൊപ്പം ഓടിയെത്താനും മാത്രം കോടികൾ മുടക്കിയാണ് ഇവിടെ കുട്ടികളുടെ സിനിമകൾ ഉണ്ടാക്കുന്നത് എന്നാണോ?.” ശ്രീകാന്ത് കുറിച്ചു.
” ‘സ്‌കൂൾ ചലേ ഹം’ എന്ന സിനിമയിൽ വാണിജ്യ സിനിമകളിൽ കണ്ടുവരുന്ന പളപളപ്പ് കണ്ടില്ലെന്ന് വരും പക്ഷേ ജീവിതം പറയുന്നുണ്ട് , ഒരിക്കലും ഒരു തിയറ്ററും ഒടിടി ഭീമന്മാരും ഈ സിനിമകൾ ഏറ്റെടുത്തെന്നു വരില്ല. കാരണം ഇതിൽ അഭിനയിക്കുന്നത് താരങ്ങൾ അല്ല, വളരേ സാധാരണക്കാരായ കുട്ടികൾ ആണ്. ഇതുപോലുള്ള സിനിമകളെ നിങ്ങളൊക്കെ പരിഗണിച്ചില്ലെങ്കിൽ പിന്നെ വേറെ ആര് പരിഗണിക്കാനാണ് , എന്നിട്ട് മഹത്തായ കുട്ടികളുടെ സിനിമകൾ ഈ നാട്ടിൽ ഉണ്ടാകുന്നില്ല എന്ന് പരാതി പറയരുത്. ഈ ഒരു ചെറിയ അവാർഡിൽ പ്രതീക്ഷയർപ്പിച്ച സിനിമ പ്രവർത്തകരുടെ ആത്മാഭിമാനത്തേയല്ലേ നിങ്ങൾ തുരങ്കം വച്ചത്? ജനപ്രിയ താരങ്ങൾക്കും സിനിമകൾക്കും അവാർഡിനു പുറമെ ഒന്നും രണ്ടും സ്പെഷൽ മെൻഷനും കൊടുത്ത് തുല്ല്യത ഉറപ്പ് വരുത്തിയപ്പോൾ ചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതി കുട്ടികളുടെ സിനിമകളെ തഴഞ്ഞത് തീർത്തും മോശമായി പോയി, കഴിഞ്ഞ വർഷവും മികച്ച കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് കൊടുത്തില്ല എന്നാണ് അറിഞ്ഞത്. എങ്കിൽ ഈയൊരു വിഭാഗം തന്നെ അവാർഡിൽ നിന്നും ഒഴിവാക്കി ആ പണം ബാക്കിയുള്ള സ്പെഷൽ മെൻഷനുകൾക്ക് ഉപയോഗിക്കുന്നതാകും നല്ലത്”. ശ്രീകാന്ത് കൂട്ടിച്ചേർത്തു.