‘മരട് 357’ പുതിയ പേര് ‘വിധി: ദ് വെര്‍ഡിക്റ്റ്’

‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ വര്‍ഷം ഫെബ്രുവരി 19ന് തിയേറ്റര്‍ റിലീസ് ചെയ്യാനിരിക്കവേ ചില പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ശേഷം തീരുമാനം എടുക്കാനായി മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ‘വിധി-(ദി വെര്‍ഡിക്ട്) എന്നാക്കിയതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം അറിയിച്ചു.

സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയതായും ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും കണ്ണന്‍ താമരക്കുളം വ്യക്തമാക്കി. എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്.

ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന ചിത്രം ഭൂമാഫിയകള്‍ക്കെതിരെയുള്ള ഒരു സിനിമ എന്ന നിലയിലാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.