നിമിഷയുടെ കഥാപാത്രം ഞാന്‍ തന്നെയാണ്: ജിയോ ബേബി

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രം സ്വന്തം ജീവിതത്തില്‍ താന്‍ തന്നെയാണെന്ന് സംവിധായകന്‍ ജിയോ ബേബി. താന്‍ വീട്ടുജോലി ചെയ്യാറുണ്ടെന്നും നിമിഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വൃത്തിയെ കുറിച്ചുള്ള അസ്വസ്ഥതകള്‍ തന്റേതു കൂടെയാണെും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും മറുപടി നല്‍കി സെല്ലുലോയ്ഡിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചില്‍.

തന്റെ സിനിമയ്ക്ക് ഇത്തരത്തിലൊരു സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിലെ കഥാപാത്രങ്ങള്‍ നമ്മളെ ഓരോരുത്തരേയും പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കാതിരുന്നത്. വേലക്കാരിക്കും ,കുട്ടിക്കും വ്യക്തിത്വമുള്ളത് കൊണ്ട് മാത്രം പേര് നല്‍കുകയായിരുന്നു. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു. ബ്രഷും ചെരിപ്പും എടുത്ത് കൊടുക്കേണ്ട ആള്‍ക്കാര്‍ ഇപ്പോളും നമ്മുടെ വീട്ടിലുണ്ട്. മിശ്രവിവാഹിതനായ തനിക്ക് ആചാരങ്ങളില്‍ ഇപ്പോഴും വലിയ മാറ്റങ്ങള്‍ വന്നുവെന്ന അനുഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂക്ലിയര്‍ കുടുംബങ്ങളായപ്പോള്‍ ആര്‍ത്തവ സമയത്ത് ഭക്ഷണം കഴിക്കേണ്ടത് ആവശ്യകതയയി തീര്‍ന്നപ്പോളാണ് പുരുഷന്‍മാര്‍ അതിനെ പുരോഗമനമാക്കിയത്.

അടുക്കളകള്‍ മാറണമെങ്കില്‍ വീടുകളും, വീട്ടിലെ രാഷ്ട്രീയവും മാറണം. ബോധമുള്ളവര്‍ അതിന് തയ്യാറാകണം. അതിന് വ്യക്തിപരമായി മാറുകയെന്നതാണ് പ്രധാനം. കഴിക്കാന്‍ ദോശയും ഉള്ളി ചമ്മന്തിയും ചട്ടിനിയും സാമ്പാറുമൊക്കെ വേണം, എന്നാല്‍ അതിന് വീട്ടില്‍ ഒരാള്‍ മാത്രം കഷ്ടപ്പെടണമെന്നത് നീതിയല്ലെന്നും ജിയോ ബേബി പറഞ്ഞു. വീട്ടിലെ ഭക്ഷണരീതികള്‍ മാറ്റാന്‍ തയ്യാറാകുന്നതിനൊപ്പം, പുരുഷന്‍മാര്‍ അടുക്കളയില്‍ കയറാന്‍ തയ്യാറായാലേ അടുക്കളകള്‍ മാറുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം….