
നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ ദിലീപ്. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിലീപിന്റെ അനുശോചനം. “സിഐഡി മൂസ എന്നും കടപ്പെട്ടിരിക്കുന്ന ചിത്രകഥാകാരൻ. ശ്രീ കണ്ണാടി വിശ്വനാഥന് ആദരാഞ്ജലികൾ.” ദിലീപ് കുറിച്ചു.
‘സിഐഡി മൂസ’, ‘ഇരുമ്പുകൈ മായാവി’ തുടങ്ങിയ നിരവധി നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് കണ്ണാടി വിശ്വനാഥൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്. സിനിമയിലും ടെലിവിഷനിലും പിന്നീട് ജനപ്രിയമായ പല ആശയങ്ങളും കഥാപാത്രങ്ങളും മലയാളി ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ കഥകളിലൂടെയായിരുന്നു.
സിനിമയിലൂടെ ഇപ്പോഴത്തെ തലമുറ പരിചയപ്പെട്ട സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടത് കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. ഇടയ്ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് വായനക്കാരുടെ ഭീഷണി കത്തു വരെ വന്നു.
മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, സ്വിച്ച് അമർത്തുമ്പോൾ മറിഞ്ഞുമറിയുന്ന കെട്ടിടങ്ങൾ, ദുരൂഹ ദ്വീപുകൾ, രഹസ്യശാസ്ത്ര പരീക്ഷണങ്ങളടക്കം കുട്ടികളുടെ സങ്കൽപ്പശക്തിയെ വളർത്തിയ ഒട്ടേറെ ലോകങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ജീവിച്ചു.
ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, ഇന്ദ്രൻസ്, ക്യാപ്റ്റൻ രാജു, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ആശിഷ് വിദ്യാർഥി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു.