നടന്‍ സിദ്ധാര്‍ഥിനെതിരെ വധഭീഷണി

ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. തനിക്കും കുടുംബത്തിനുമെതിരെ ബലാത്സംഗ,വധഭീഷണികള്‍ മുഴക്കുന്നതായും നടന്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി.ജെ.പി. അംഗങ്ങള്‍ ലീക്ക് ചെയ്തിരിക്കുകയാണെന്നും,ഇതുവരെ 500-ലധികം ഫോണ്‍കോളുകളാണ് എനിക്ക് വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ,ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. എനിക്കെതിരേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ ഞാന്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.” ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്.

ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു .നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറഞ്ഞാല്‍ മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാര്‍ഥ് യോഗിയെ കുറിച്ച് ട്വീറ്റ് ചെയ്തത്.യോഗി ഓക്‌സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെയാണ് ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദ്ദേശം യോഗി നല്‍കി കഴിഞ്ഞു.സംസ്ഥാനത്തെ പൊലീസ് അധികൃതരുമായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് യോഗിയുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നും ആശുപത്രികള്‍ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം.