പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

മലയാള ചലച്ചിത്രലോകത്തെ പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന്‍ കീഴില്ലം(66) നിര്യാതനായി. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. പെരുമ്പാവൂരിനടുത്ത് കീഴില്ലത്തായിരുന്നു ജനനം. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരം തുടങ്ങുന്നത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ മാനത്തെ വെള്ളിത്തേരിലെ ശോഭനയുടെ കോസ്റ്റും അന്നത്തെ ട്രെന്റ് ആയിരുന്നു ..

സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ്-ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി.

കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥിതാരമായി വേഷമിട്ടിട്ടുമുണ്ട്.