ചന്ത്രക്കാരനായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം

മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. സിവി രാമന്‍ പിള്ളയുടെ ധര്‍മരാജയരാമരാജ ബഹദൂര്‍ എന്ന നോവലിലെ ചന്ത്രക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ രണ്ടാമതായി അവതരിപ്പിച്ചത്. 2003-ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം മനോരമ ഓണ്‍ലൈനിലൂടെ വീണ്ടും കാഴ്ചക്കാരിലേക്കെത്തുകയാണ്. കഥയാട്ടം സംവിധാനം ചെയ്തത് ടി.കെ. രാജീവ്കുമാര്‍ ആണ്. മോഹന്‍ലാലിന്റെ കുറിപ്പ് താഴെ…

രാത്രിയുടെ ഏതോ മണിക്കൂറുകളില്‍ വഴിവക്കിലൊരിടത്ത്. അവിടെ കാളവണ്ടിയിലിരുന്നു തന്റെ പഴയ ജീവിതവും കാലവും അവതാരവും ഓര്‍ക്കുകയാണ് കാളിപ്രഭാവഭട്ടന്‍. ‘ധര്‍മരാജ’ എന്ന നോവലിലെ ചന്ത്രക്കാരന്റെ ഊഴം പിന്നീടാണ്. ഇതേ ചന്ത്രക്കാരനാണ് ‘രാമരാജ ബഹദൂര്‍’ എന്ന നോവലില്‍ കാളിപ്രഭാവ ഭട്ടനായും മാണിക്യഗൗണ്ഡനായുമെത്തുന്നത്.

കാളവണ്ടിമേലിരുന്നു ചിരിക്കുന്ന കാളിപ്രഭാവ ഭട്ടനായി വെള്ളിത്തിരയില്‍. ആ മുഖത്തിന്റെ സമീപദൃശ്യത്തില്‍ നിന്ന് ഓര്‍മകള്‍ പായുകയാണ് പഴയ ജന്‍മത്തിലേക്കും പഴയ ജീവിതത്തിലേക്കും. അത് അരങ്ങില്‍ അട്ടഹസിച്ചലറുന്ന ചന്ത്രക്കാരനിലെത്തുന്നു. വെല്ലുവിളിച്ച് തിമിര്‍ത്താടുകയാണ് അവിടെ ചന്ത്രക്കാരന്‍. കാലമൊന്നു കറഞ്ഞിത്തിരിയുന്നതുപോലെ വേദി ഇരുണ്ടൊന്നു തെളിയുമ്പോള്‍ ഇതേ ചന്ത്രക്കാരന്‍ ഹൃദയം പൊട്ടിക്കരയുകയാണ്. അനന്തരവന്റെ വിയോഗമറിഞ്ഞ്, മോഹങ്ങളൊക്കെയൊടുങ്ങി അയാള്‍ കരഞ്ഞുവിളിക്കുന്നു.