ആരാണ് താങ്കള്‍ ? മരഗതമണിയോ കീരവാണിയോ അതോ ക്രീമോ?

മൂന്ന് ഭാഷകളില്‍ മൂന്ന് പേരുകള്‍… അതാണ് പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണിയുടെ പ്രത്യേകത. ബാഹുബലി, ദേവരാഗം, ക്രിമിനല്‍ തുടങ്ങീ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റുകളൊരുക്കിയ സംഗീതസംവിധാകന്റെ മൂന്ന് പേരുകള്‍ക്ക് പിന്നിലെ കഥ പറയുകയാണ് സംഗീത നിരൂപകന്‍ രവിമേനോന്‍. ഫേസ്ബുക്കിലൂടെയാണ് തന്റെ രചനയില്‍ നിന്നുള്ള ഏടുകള്‍ അദ്ദേഹം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ആരാണ് താങ്കള്‍ ? മരഗതമണിയോ
കീരവാണിയോ അതോ ക്രീമോ?

യഥാര്‍ത്ഥത്തില്‍ ആരാണ് താങ്കള്‍? മരഗതമണിയോ കീരവാണിയോ അതോ എം എം ക്രീമോ?

ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു ബാഹുബലി''യുടെ സംഗീതസംവിധായകന്‍.മൂന്നും ഞാന്‍ തന്നെ. അല്ലെങ്കില്‍ത്തന്നെ ഒരു പേരിലെന്തുണ്ട് കാര്യം? എന്റെ മേല്‍വിലാസം എന്റെ സംഗീതമല്ലേ. പേര് മറന്നുപോയാലും ഈണങ്ങള്‍ ഓര്‍ക്കപ്പെടണമെന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ..”

ദേവരാഗ''ത്തിലെ ശിശിരകാല മേഘമിഥുനവും ശശികല ചാര്‍ത്തിയ ദീപാവലയവും താഴമ്പൂ മുടിമുടിച്ചും യ യ യാ യാദവായുംസൂര്യമാനസ”ത്തിലെ തരളിതരാവിലും നീലഗിരി''യിലെ തുമ്പി നിന്‍ മോഹവും ചിട്ടപ്പെടുത്തിയ അതേ സംഗീത സംവിധായകനാണ്അഴകനി”ലെ ജാതിമല്ലി പൂച്ചരവും സംഗീത സ്വരങ്കളും ജിസ''മിലെ ചലോ തുംകോ ലേകര്‍ ചലേയും ജാദു ഹേ നഷാ ഹേയുംക്രിമിനലി”ലെ തും മിലെ ദില്‍ ഖിലേയും സൃഷ്ടിച്ചതെന്ന് അറിയാമായിരുന്നില്ല ആദ്യമൊന്നും. വിവിധ ഭാഷകളില്‍ എന്തുകൊണ്ട് വിവിധ പേരുകള്‍? ആ വേഷപ്പകര്‍ച്ചയുടെ പൊരുള്‍ പറഞ്ഞുതന്നത് കഥാനായകന്‍ തന്നെ. “സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പേരുകള്‍ സ്വീകരിക്കേണ്ടി വന്നു. പക്ഷെ ഹൃദയം കൊണ്ട് ഞങ്ങള്‍ മൂവരും ഒന്നാണ്; ഞങ്ങളുടെ സംഗീതവും…”

“കൊഡൂരി മരഗതമണി എന്നാണ് എന്റെ കുടുംബപ്പേര്. ജന്മനാ ലഭിച്ച പേര് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഏറ്റവും പ്രിയപ്പെട്ട രാഗത്തിന്റെ പേരില്‍ വേണം മകന്‍ അറിയപ്പെടാന്‍ എന്ന് കവിയും സംഗീതജ്ഞനും ചിത്രകാരനുമായ അച്ഛന്‍ ശിവദത്തയ്ക്ക് മോഹം. അങ്ങനെയാണ് മരഗതമണി എന്ന പാരമ്പര്യനാമം കീരവാണി എന്ന പേരിന് വഴിമാറുന്നത്. അച്ഛന്‍ എന്നെ കീരവാണി എന്നേ വിളിക്കൂ. തെലുങ്കില്‍ ആദ്യകാല സിനിമകള്‍ ചെയ്തതും അതേ പേരില്‍ തന്നെ.

“പക്ഷെ അഴകന്‍ എന്ന തമിഴ് ചിത്രത്തിന് പാട്ടൊരുക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ ബാലചന്ദര്‍ പറഞ്ഞു: ഈ കീരവും വാണിയും ഒന്നും നമുക്ക് വേണ്ട. മരഗതമണി മതി. കേള്‍ക്കാന്‍ ഇമ്പമുണ്ട്. തമിഴിനു നന്നായി ഇണങ്ങും. അങ്ങനെ കീരവാണി വീണ്ടും മരഗതമണിയാകുന്നു.

“പേരുമാറ്റം അവിടെയും നിന്നില്ല. ഹിന്ദിയില്‍ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തെന്നിന്ത്യന്‍ ചുവയുള്ള പേര് വേണ്ടെന്നു തോന്നി. ക്രീം ആയി മാറുന്നത് അങ്ങനെയാണ്. അതൊരു ബീജാക്ഷരം — ഏകാക്ഷര നാമം – ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാത്രമല്ല ഓം ഹ്രീം എന്ന മന്ത്രവുമായി കേള്‍വിയില്‍ സാമ്യവും ഉണ്ട്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഒരു പേര്. അത്രയേ ചിന്തിച്ചുള്ളൂ.”

തമിഴും ഇംഗ്ലീഷും ഇടകലര്‍ന്ന ഭാഷയില്‍ കീരവാണി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളുടെ പ്രശാന്തമായ പ്രവാഹം; സൗമ്യമധുരമായ ഒരു അരുവി പോലെ. തന്റെ തലമുറയിലെ എല്ലാ സംഗീതാസ്വാദകരേയും പോലെ ചെറുപ്പത്തില്‍ ബിനാക്കാ ഗീത് മാല എന്ന റേഡിയോ സംഗീത പരിപാടിയുടെ കടുത്ത ആരാധകനായിരുന്നു കീരവാണിയും. മദന്‍മോഹന്റെയും രോഷന്റെയും ഒ പി നയ്യാരുടെയും ഈണങ്ങളില്‍ മതിമറന്നിരുന്ന ഒരു കുട്ടി. സ്വപ്നജീവിയായ ആ കൊച്ചുകുട്ടി ഇന്നും കീരവാണിയുടെ ഉള്ളിലുണ്ട്; അന്ന് കേട്ട പാട്ടുകള്‍ നാവിന്‍ തുമ്പിലും. വെറുതെയല്ല കീരവാണിയുടെ ഈണങ്ങള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് നമ്മെ മെലഡിയുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.

കീരവാണിയുടെ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം ആദ്യം കാതില്‍ വന്നു വീണ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. സംഗീത പ്രേമിയായ സുഹൃത്ത് ഹരിയോടൊപ്പം എറണാകുളം എം ജി റോഡിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍ അലിഞ്ഞൊഴുകിയ തൊണ്ണൂറുകളിലെ ഒരു സായാഹ്നം. ശബ്ദകോലാഹലത്തിനിടയിലൂടെ വഴിയരികിലെ ഏതോ കാസറ്റ് കടയില്‍ നിന്ന് പുതിയൊരു പാട്ടിന്റെ ഈരടികള്‍ ഒഴുകിയെത്തുന്നു. വ്യത്യസ്തമായ ഈണം, പുതുമയാര്‍ന്ന വാദ്യവിന്യാസം, കേട്ടുമതിവരാത്ത ശബ്ദം: “ശിശിരകാല മേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ..”

ആഹ്ളാദം അടക്കാന്‍ കഴിയാതെ എന്റെ ചുമലില്‍ ബലമായി പിടിച്ചമര്‍ത്തുന്നു ഹരി. കേട്ടോ, നമ്മുടെ ജയേട്ടന്‍ അതാ പാടുന്നു. എത്ര കാലമായി ആ ശബ്ദം കേട്ടിട്ട്.'' ജയചന്ദ്ര ഗാനങ്ങളുടെ വലിയൊരു ആരാധകനായിരുന്ന ഹരി ആ പാട്ട് തീരും വരെ എന്നെ റോഡരികില്‍ തടഞ്ഞു നിര്‍ത്തിയത് ഓര്‍മയുണ്ട്. അത്രയും ആവേശത്തിലായിരുന്നു അവന്‍. ജയചന്ദ്രന്റെ കാല്‍പനിക ചാരുതയാര്‍ന്ന ശബ്ദം മലയാള സിനിമയില്‍ അത്യപൂര്‍വമായി മാത്രം മുഴങ്ങിയിരുന്ന കാലം. പ്രിയഗായകനോടുള്ള സിനിമാലോകത്തിന്റെ അവഗണന ഒരിക്കലും പൊറുക്കാന്‍ കഴിഞ്ഞിരുന്നില്ല ഹരിയ്ക്ക്:ആരാ പറഞ്ഞത് ജയേട്ടന്‍ സിനിമയില്‍ നിന്ന് ഔട്ട് ആയി എന്ന്. കൊച്ചു പിള്ളേര്‍ പാടുംപോലല്ലേ പാടി വച്ചിരിക്കുന്നത്. ഈ പാട്ട് സൂപ്പര്‍ ഹിറ്റാകും, ജയേട്ടന്‍ തിരിച്ചുവരും; നോക്കിക്കോ…”

പക്ഷെ സിനിമ ഇറങ്ങാനും പ്രിയഗായകന്‍ തിരിച്ചുവരാനും കാത്തു നിന്നില്ല ഹരി. അതിനു മുന്‍പേ ഒരു ട്രെയിന്‍ അപകടത്തിന്റെ രൂപത്തില്‍ വിധി അവനെ തട്ടിയെടുത്തു. ഇന്നും ദേവരാഗത്തില്‍ എം ഡി രാജേന്ദ്രന്‍ –കീരവാണി ടീമിന് വേണ്ടി ജയചന്ദ്രനും ചിത്രയും പാടിയ ആ പാട്ട് കേള്‍ക്കുമ്പോള്‍ ഹരിയെ ഓര്‍മ വരും.

ഓരോ പാട്ടും ശ്രോതാക്കളുടെ മനസ്സില്‍ അവശേഷിപ്പിക്കുക വ്യത്യസ്തമായ വൈകാരിക അനുഭൂതികളായിരിക്കും,'' -- കീരവാണിയുടെ വാക്കുകള്‍. സ്രഷ്ടാക്കളുടെ കാര്യത്തിലുമുണ്ട് ഈ പ്രത്യേകത. ശിശിരകാല എന്ന ഗാനത്തിനൊപ്പം എന്റെ മനസ്സില്‍ തെളിയുക ഭരതന്റെ ശാന്തഗംഭീരമായ മുഖമാണ്. ഋഷിതുല്യനായ ചലച്ചിത്രകാരന്‍ . സിനിമയില്‍ വന്നു പെട്ടില്ലായിരുന്നെങ്കില്‍ യോഗിയോ മറ്റോ ആയിപ്പോയേനെ അദ്ദേഹം. അല്ലെങ്കില്‍ കവിയോ ഗായകനോ. ദേവരാഗത്തിലെ പാട്ടുകള്‍ ഇന്നും നിങ്ങളൊക്കെ ഓര്‍ത്തിരിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ നന്മയുള്ള എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭരതന്റെ സംഗീത മനസ്സും ഉണ്ട്..”

— രവിമേനോന്‍ (സ്വര്‍ണചാമരം)