മമ്മൂട്ടിയുടെ ‘വൺ’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ്  ആണ്‌ ‘വണ്‍’ സംവിധാനം ചെയ്തത്. കേരള മുഖ്യമന്ത്രിയയ കടക്കല്‍ ചന്ദ്രന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.കൊവിഡ് കുറഞ്ഞ സമയത്ത് തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ചിത്രമായിരുന്നു വണ്‍. പിന്നീട് ചിത്രം നറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.ബോബി സഞ്ജയ് ടീമാണ് വണിന്റെ തിരക്കഥ ഒരുക്കിയത്.ജോജു ജോര്‍ജ്‌ ,നിമിഷ വിജയന്‍, മുരളി ഗോപി, മാമൂക്കോയ, സുദേവ് നായര്‍, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. മകള്‍ ജാന്‍വി കപൂറിനെ നായികയാക്കി ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ് അദ്ദേഹം. അര്‍ജുന്‍ കപൂറിനെ നായകനാക്കി ജയം രവി ചിത്രം കോമാളിയുടെ ഹിന്ദി റീമേക്കിനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

അജിത് നായകനാകുന്ന വാലിമൈ ആണ് ബോണി കപൂറിന്റെ നിര്‍മാണത്തില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന മറ്റൊരു ചിത്രവും അദ്ദേഹം തമിഴില്‍ നിര്‍മിക്കും.തങ്ങള്‍ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട് അധികാര കസേരയിലെത്തുന്ന ജനപ്രതിനിധികളും സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അവരെ അപ്പോള്‍തന്നെ തിരുത്തണമെന്ന് ചിന്തിച്ചവരുണ്ടോ?. പക്ഷേ നമുക്ക് അത്തരത്തില്‍ ഒരു തിരുത്തിനുള്ള അവസരം ലഭിക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. ഈയൊരു വ്യവസ്ഥയില്‍ നിന്നുള്ള മാറ്റമാണ് ‘വണ്‍’ എന്ന മമ്മൂട്ടി ചിത്രം ചര്‍ച്ച ചെയ്യുന്നത്.മമ്മൂട്ടി മുന്‍പ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തിയത്.