ആക്ഷനില്‍ മുങ്ങി ബിഗ് ബ്രദര്‍

സിദ്ദിഖ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മുങ്ങിയ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രമാണ് ബിഗ് ബ്രദര്‍. മാസ് ആക്ഷന്‍ രംഗങ്ങള്‍ പലപ്പോഴും കഥയ്ക്ക് മുകളില്‍ നിന്ന അനുഭവമാണ് ചിത്രത്തിലുടനീളം കണ്ടത്.

ഇരുപത്തിനാല് വര്‍ഷത്തെ ഇരട്ട ജീവപര്യന്തം കഴിഞ്ഞ് ജയിലില്‍ നിന്നെത്തുന്ന സച്ചിദാനന്ദന്‍ എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനെ ചുറ്റിപറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഇരുപത്തിനാല് വര്‍ഷവും ജയിലിനകത്തായിരുന്നുവെങ്കിലും പുറത്തെ പല ആക്ഷനിലും പങ്കെടുത്ത ആരും അറിയാത്ത ഒരു ചരിത്രം കൂടെയുണ്ട് സച്ചിദാനന്ദന്. അനേക കാലം അകത്ത് കഴിഞ്ഞതിനാല്‍ പൊലീസിന്റെ വില്ലത്തരങ്ങളും ക്രിമിനലുകളുടെ വില്ലത്തരങ്ങളും ഒരു പോലെ അറിയാവുന്ന ആള്‍ കൂടെയാണ് സച്ചിദാനന്ദന്‍. കുട്ടികാലത്ത് ചെയ്ത് പോയ തെറ്റിന് ഇരട്ട ജീവപര്യന്തം അനുഭവിച്ച് ജയിലില്‍ നിന്ന് പുറത്തെത്തുന്നതോടെ ഇതേ ആക്ഷനിലേയ്ക്ക് തന്നെ സച്ചിദാനന്ദനെ വലിച്ചിഴയ്ക്കപ്പെടുന്നതാണ് കഥാസാരം. ഇരുട്ടിലും വ്യക്തമായി കാണാനാകുന്ന സച്ചിദാനന്ദന്‍ ജയിലിലെ ജീവിതം കൊണ്ടും പരിശീലനം കൊണ്ടും അസാധാരണമായ കായികശേഷിയുള്ള ആളാണ്. ഇരുപത്തിനാല് വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കിടന്നതിനാല്‍ അതേ അനുസരണയും അന്തര്‍മുഖനാകുന്നതുമെല്ലാം ആദ്യ പകുതിയില്‍ മോഹന്‍ലാല്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളിലേക്ക് ചിത്രം പോകുന്നതോടെ രക്ഷകന്റെ രൂപത്തിലേക്ക് മാറുകയാണ് നായകന്‍. ചിത്രത്തിലെ ഓരോ ആക്ഷന്‍ രംഗവും ഒന്നിനൊന്നോട് കിടപിടിയ്ക്കുന്ന വിധമാണ് ഒരുക്കിയിട്ടുള്ളത്.

തിരക്കഥയുടെ കെട്ടുറപ്പിനുമപ്പുറം മെയ്ക്കിംഗ് ഒന്നുകൊണ്ട് മാത്രം ബോറടിക്കാതെ കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രം കൂടെയാണ് ബിഗ് ബ്രദര്‍. ദീപക് ദേവിന്റെ സംഗീതം മാസ് ആക്ഷന്‍ രംഗങ്ങള്‍ക്ക് കൊഴുപ്പേകിയിട്ടുണ്ട്. ജിത്തു ദാമോദറിന്റെ സംഗീതവും ഗൗരീ ശങ്കറിന്റെ ചിത്രസംയോജനവുമെല്ലാം സ്‌റ്റൈലിഷ് ആയിട്ടുള്ള മോഹന്‍ലാലിനെ തന്നെയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അധോലോകം, മയക്കുമരുന്ന് മാഫിയ, പോലീസ് ബന്ധം തുടങ്ങീ പറഞ്ഞു പഴകിയ ചേരുവകളില്‍ നിന്ന് കഥാഗതി മാറാതിരുന്നതാണ് പ്രധാന പ്രശ്‌നമായി തോന്നിയത്. മാസ് ആക്ഷന്‍ രംഗങ്ങളുണ്ടെങ്കില്‍ പോലും അത്തരം രംഗങ്ങളുമായി പ്രേക്ഷകനെ അടുപ്പിക്കുന്നതില്‍ തിരക്കഥയ്ക്ക് ബലമില്ലാത്തതിനാലാണ് ത്രില്‍ അനുഭവപ്പെടാതിരുന്നത്.

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അര്‍ബാസ് ഖാനാണ് ചിത്രത്തിലേറ്റവും നന്നായത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി കഥാപാത്രത്തെ അനുഭവപ്പെട്ടു. ടിനി ടോം, ഇര്‍ഷാദ്, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ് തുടങ്ങിയവരെല്ലാം നന്നായിരുന്നു. സര്‍ജാനു ഖാലിദിന് ബിബിന്‍ ജോര്‍ജ്ജാണ് ശബ്ദം നല്‍കിയത്. ഇത് എന്തോ അപാകതയായി അനുഭവപ്പെട്ടു. അമിതപ്രതീക്ഷയില്ലാതെ പോയാല്‍ ഒരുതവണ കണ്ടിരിക്കാവുന്ന ആക്ഷന്‍ ചിത്രമാണ് ബിഗ് ബ്രദര്‍.