ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തെ സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

അപകടത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കറുടെ കുടുംബം മരണത്തിന് പിന്നില്‍ സാമ്പത്തികമടക്കമുള്ള കാരണങ്ങളുണ്ടെന്ന് സംശയിക്കുന്നു. 2018 സെപ്റ്റംബറിലാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മകള്‍ തേജ്വസിനി ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ബാലഭാസ്‌കറുടെ പിതാവ് ആണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. തുടര്‍ന്ന് ഡി.ജി.പി ക്രൈംബ്രാഞ്ച് ടീമുമായി കേസ് അവലോകനം ചെയ്തു. സി.ബി.ഐക്ക് കൈമാറുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്ന് ലോക്‌നാഥ് ബെഹെറ സര്‍ക്കാരിനെ അറിയിച്ചിരുന്നു.