
നടന്‍ ബിജു മേനോന്‍ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന ആരോപണങ്ങളിൽ ബിജു മേനോനെ പിന്തുണച്ച് നടനും സംവിധായകനായുമായ അനൂപ് മേനോൻ. ‘പ്രൊമോഷനെക്കുറിച്ച് കരാറിലുണ്ടാകുമെങ്കിലും ഏത് സമയത്തായിരിക്കും അനന്ത ഉണ്ടാകില്ലെന്നും, ഈ സമയത്ത് നടന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലാണെങ്കില്‍ എന്ത് ചെയ്യുമെന്നും‘ അനൂപ് മേനോൻ പ്രതികരിച്ചു.
”അഭിനേതാക്കള്‍ എന്ന രീതിയില്‍ കരാറില്‍ ഒപ്പിടുമ്പോള്‍ പ്രൊമോഷന് വരണം എന്നുണ്ടാകും. എന്നാല്‍ ഏത് സമയത്താണ് പ്രൊമോഷന് വരേണ്ടത് എന്ന് കരാറില്‍ പറയുന്നുണ്ടാകില്ല. ആ സമയത്ത് നടന്‍ ജമ്മു കശ്മീരില്‍ ഷൂട്ടിങിലാണെങ്കിലോ? മിലിറ്ററി ഏരിയയില്‍ പത്ത് ദിവസത്തേക്ക് മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂവെന്ന സാഹചര്യമാണെങ്കിലോ? അയാള്‍ അവിടെ വേണ്ടേ. ഇവര്‍ പറഞ്ഞ സമയത്തൊന്നും ആയിരിക്കില്ല റിലീസ് വരുന്നത്.” അനൂപ് മേനോന്‍ പറഞ്ഞു.
“ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്‌നേഹത്തിലും വിശ്വാസത്തിലുമാണ് സംഭവിക്കുന്നത്. പിന്നെ സിനിമയുടെ വിലയിലും, നിര്‍മാതാവ് ആ സിനിമയ്ക്കായി മാര്‍ക്കറ്റിങിലേക്കായി എത്രമാത്രം ഇന്‍വെസ്റ്റ് ചെയ്യുന്നുവെന്നതും ആശ്രയിച്ചിരിക്കും. അത്തരത്തിലൊരു ബന്ധമുള്ള സിനിമകളുടെ പ്രൊമോഷന് താരങ്ങള്‍ എല്ലാവരും വരുന്നുമുണ്ട്.” അനൂപ് മേനോൻ കൂട്ടിച്ചേർത്തു.
ബിജു മേനോന്‍ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളോട് സഹകരിക്കുന്നില്ലെന്നും, ഇതുമൂലം ഇതുമൂലം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വന്നതായും ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. പിന്നാലെ ഈ ആരോപണം ശരിവച്ച് നിര്‍മാതാവ് അനൂപ് കണ്ണനും രംഗത്തെത്തി. താന്‍ നിര്‍മിച്ച നടന്ന സംഭവം എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ ഉഴപ്പിയെന്നാണ് അനൂപ് കണ്ണന്‍ ആരോപിച്ചത്. പത്ത് ദിവസം പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ബിജു മേനോന്‍ പങ്കെടുത്തതെന്നാണ് അനൂപ് ആരോപിച്ചത്. ബിജു മേനോനെ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും അനൂപ് ആരോപിച്ചിരുന്നു.