
തമിഴ് സിനിമയിലെ നായികമാരുടെ തിരഞ്ഞെടുപ്പിലെ വര്‍ണ വിവേചനത്തെ കുറിച്ച് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇത്തരം കാഴ്ചപ്പാടുകള്‍ മാറേണ്ടതാണെന്നും അതിനായി ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. കൂടാതെ ഈ വിവേചനങ്ങളുടെ വേര് തേടി പോയാല്‍ കോളനിവത്കരണത്തിന്റെ കാലത്ത് എത്തുമെന്നും, ഇത്രയും കാലമായി നിലനില്‍ക്കുന്ന ഒന്നായതിനാല്‍ മാറാന്‍ സമയമെടുക്കുമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. പുതിയ ചിത്രം ഗാട്ട ഗുസ്തി 2വിന്റെ പ്രൊമോഷന് വേണ്ടി റിപ്പോര്‍ട്ടര്‍ ഫിലിം സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്
“ഈ വിഷയത്തിന്റെ വേര് തേടി പോവുകയാണെങ്കില്‍ നമ്മള് ബ്രീട്ടീഷ് കോളനിവത്കരണത്തിന്റെ കാലം മുതല്‍ തുടങ്ങണം. അപ്പോള്‍ മുതല്‍ അധികാരത്തേയും അഭിനന്ദത്തേയും കാമത്തേയുമൊല്ലാം ചേര്‍ത്തുവെക്കുന്നത് വെളുപ്പിനോടാണ്. നമ്മുടെ ആള്‍ക്കാരില്‍ അതില്ല എന്ന തരത്തില്‍. അത് സത്യമല്ല. ഇത്രയും കാലമായി നിലനില്‍ക്കുന്ന ഒന്നായതിനാല്‍ മാറാന്‍ സമയമെടുക്കും. വേണ്ടത് കൂടുതല്‍ റപ്രസന്റേഷന് സംഭവിക്കുകയാണ്.
എന്നെ ഡസ്കി എന്നാണ് വിളിക്കുന്നത്. ഡസ്കി ബ്യൂട്ടി എന്നാണ് വിളിക്കുന്നത്. അതൊരു മോശം കാര്യമല്ല. എനിക്ക് ഇഷ്ടമാണ് ഡസ്കിയായിരിക്കുന്നത്. പക്ഷെ താരതമ്യം ചെയ്യുന്നത് വെളുപ്പിനോടാണ്. അതാണ് വെള്ള, അതിന് താഴെയുള്ളവരെല്ലാം മോശം എന്ന രീതിയിലാണ്. അങ്ങനെ വരാന്‍ പാടില്ല. സ്കിന്‍ അല്ലല്ലോ എല്ലാം തീരുമാനിക്കുന്നത്. തൊലിയ്ക്ക് അകത്ത് എല്ലാ മനുഷ്യരും ഒരുപോലെയാണ്.” ഐശ്വര്യ ലക്ഷ്മി പറഞ്ഞു
“ഇത്തരം ചര്‍ച്ചകളുണ്ടാകണം. നമ്മുടെ സ്കിന്‍ കളറുള്ളവരെ എല്ലായിടത്തും നോര്‍മലൈസ് ചെയ്യണം. വെളുത്ത നിറമുള്ളവര്‍ക്കെതിരെ ഒന്നുമില്ല.പക്ഷെ അത് മാത്രമല്ല സൗന്ദര്യം, അത് മാത്രമല്ല ലസ്റ്റ്, അത് മാത്രമല്ല പവറും റെസ്പെക്ടും. അതെല്ലാം വെളുത്ത നിറത്തോട് മാത്രം ചേര്‍ത്തുവെക്കുചിന്ത മാറണം. അതിന് ഇത്തരം ചര്‍ച്ചകളുണ്ടാവുകയും ബോധപൂര്‍വ്വമായ തീരുമാനങ്ങളും ഓരോരുത്തരുടേയും ഭാഗത്തു നിന്നും തുടങ്ങണം.” ഐശ്വര്യ കൂട്ടിച്ചേർത്തു.