പൃഥ്വിരാജിന്റെ കടുത്ത ആരാധിക; ഭ്രമം വിവാദത്തില്‍ അഹാന കൃഷ്ണ

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണത്തില്‍ പ്രതികരണവുമായി നടി അഹാന. തനിക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയത് തന്റെ ബി.ജെ.പി ബന്ധം കാരണമാണെന്ന് നടിയുടെ പിതാവും നടനുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. അത് വാസ്തവമല്ലെന്നും ആ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ ആണ് അഹാനയെ മാറ്റിയതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്.

അഹാനയുടെ വാക്കുകള്‍

നിങ്ങളില്‍ ചിലരെങ്കിലും എന്നെ പറ്റി പറയുന്ന ഈ വേണ്ടാത്ത വാര്‍ത്തകള്‍ കേട്ടിട്ടൂണ്ടാകും. എനിക്ക് ഒന്നേ പറയാനുള്ളു. എന്നെ ഇതില്‍ നിന്നും വെറുതെ വിടൂ.ഞാന്‍ ആരെയും പഴി ചാരിയിട്ടില്ല. സംസാരിച്ചവര്‍ ഞാനുമായി ബന്ധമുള്ളവര്‍ തന്നെ. എന്നാല്‍ അത് മറ്റൊരാളുടെ ഒപ്പീനിയനാണ്. അത് വേറെ ഒരു വ്യക്തി പറഞ്ഞിട്ടുള്ള കാര്യമാണ്. ഈ നാടകത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല.

ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം. എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം. ഞാന്‍ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തമായ വാര്‍ത്തകള്‍ കണ്ടാല്‍ പ്രചരിപിക്കാതിരിക്കുക. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. ഞാന്‍ ഇപ്പോഴും അങ്ങനെ തന്നെയായിരിക്കും. ആവശ്യമില്ലാത്ത വര്‍ത്തകളൊക്കെ എന്റെ മുഖം വെച്ച് കാണുമ്പോള്‍ ദേഷ്യം തോന്നിപ്പോകും. ചില സമയത്ത് അത് അങ്ങനയാണ്. നമ്മള്‍ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും.

ഈ വീഡിയോ കണ്ടിട്ട് ഈ വിഷയത്തെക്കുറിച്ച് അറിയാത്തവര്‍ എന്ത് പറ്റി എന്നും പറഞ്ഞു മെസ്സേജ് അയക്കരുത്. എനിക്ക് മരുപടി തരാനുളള എനര്‍ജിയില്ല. ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍. നമ്മള്‍ ഒരുപാട് ഇഷ്ടപെടുന്ന നടന്റെ പേരൊക്കെ വെച്ച് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമുണ്ട്. ഈ തെറി വിളിക്കാന്‍ വരുന്നവര്‍ അതിപ്പോ ഇഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാന്‍ പോകാന്‍.