ദേശീയ ചലച്ചിത്ര പുരസ്‌കാരം വെറും ആഭാസമായി: അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും അതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ ‘കോണ്‍ടാക്ടി’ന്റെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍. ‘സെന്‍സര്‍ ബോര്‍ഡും സിനിമയും’ എന്നതായിരുന്നു ശില്‍പശാലയുടെ വിഷയം.

ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ് പൂര്‍ണമായും എടുത്തുകളയണമെന്നും എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയ ജൂറിയാണ് ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. എന്തിനുവേണ്ടിയാണോ ദേശീയ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെട്ടത്, അതിന്റെ ആശയം തന്നെ പൂര്‍ണമായും കടപുഴകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകം പോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്നത്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സെന്‍സര്‍ ഓഫീസര്‍ വഴി നടപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവര്‍ കറവ വറ്റിയ പശുക്കള്‍ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. അതേസമയം, ടെലിവിഷനില്‍ എന്തെല്ലാം വൃത്തികേടുകളാണ് കാട്ടുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമ മനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണ്’ ഇങ്ങനെ പോകുന്നു അടൂരിന്റെ വാക്കുകള്‍.