ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.അതേസമയം ദിലിപ് നല്‍കിയ ഫോണ്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിരുന്നു.എന്നാല്‍ ഫോണ്‍ ആലുവ ഒന്നാം ക്ലസ് മജിസ്‌ട്രേറ്റിന് കൈമാറണമെന്നാണ് കോടതി ഉത്തരവ്.ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം.ദിലീപിന് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കി കഴിഞ്ഞെന്നും കോടതി പറഞ്ഞു.

ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷന്‍. ഈ ഫോണില്‍നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയ്ക്ക് കൈമാറിയത്. അതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയ ഫോണുകളെല്ലാം കോടതി പരിശോധിച്ചു.

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ ദിലീപ് രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിച്ച ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഫോണുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.

ഇന്നും പ്രതികളുടെ ഫോണിനെ കേന്ദ്രീകരിച്ച് തന്നെയാണ് വാദം നടന്നത്. ദിലീപിന്റേത് ഉള്‍പ്പെടെ ഏഴ് ഐഎംഇഐ നമ്പറിലുള്ള ഫോണുകള്‍ ഹാജറാക്കാന്‍ ആയിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതില്‍ ഏത് കമ്പനിയുടേത് എന്ന് വ്യക്തമാക്കാത്ത ക്രമനമ്പര്‍ പ്രകാരം നാലാമത്തെ ഫോണിന് പുറമെ ആറ് ഫോണുകള്‍ ഹാജറാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.