‘എന്റെ സൂപ്പര്‍ സ്റ്റാര്‍’; നടന്‍ മധുവിന് ജന്മദിന ആശംസയുമായി മമ്മൂട്ടി

മലയാള സിനിമയുടെ മികച്ച നടന്‍ മധുവിന്റെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് മലയാള സിനിമയുടെ കാരണവര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്.

‘എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍’, എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മധുവിനൊപ്പം ഫോട്ടോ എടുക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര രംഗത്ത് മധു കടന്ന് വന്നത് 1962ല്‍ ആയിരുന്നു. ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആണ്. ഈ ചിത്രത്തില്‍ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മാധവന്‍ നായരെ മധു ആക്കി മാറ്റിയത്. 1969ല്‍ ക്വാജ അഹ്‌മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. ബോളിവുഡിലെ പ്രശസ്ത നടന്‍ ആയ അമിതാബച്ഛന്റെ ആദ്യത്തെ ചിത്രം കൂടിയാണ് എന്ന പ്രതേകത ഈ സിനിമക്ക് ഉണ്ട്.

പ്രേംനസീറും സത്യനും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയില്‍ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു.

പതിറ്റാണ്ടുകള്‍ക്കുശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ഓടിയെത്തുത്.മിമിക്രി താരങ്ങള്‍ ഈ നടനെ അനുകരിക്കാന്‍ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ മധു തിളങ്ങി. ഭാര്‍ഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍, യുദ്ധകാണ്‍ഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സില്‍ കുടിയിരുത്തിയ ആരാധകര്‍ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.