
ദൃശ്യം 3യിലെ തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ കാരണങ്ങളിലൊന്ന് നടൻ മോഹൻലാലാണെന്ന് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഏത് റോള്‍ ചെയ്യുമ്പോഴും തന്റെ ബെസ്റ്റ് കൊടുക്കുമെങ്കിലും, അതിന് ഒരു പ്രതീക്ഷ വെച്ച് പുലര്‍ത്താറില്ലെന്നും മുരളി ഗോപി പറഞ്ഞു. കൂടാതെ ദൃശ്യം മലയാളത്തിലെ ഏറ്റവും ലൗഡ് ആയിട്ടുള്ള സൂപ്പര്‍ സ്റ്റാറിന്റെ സിനിമയാണെന്നും, മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി അഭിനയിച്ചാൽ വിസിബിലിറ്റി വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ദൃശ്യം 3യിലെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത കഥാപാത്രത്തിന് ലഭിച്ചിട്ടുണ്ട്. ഏത് റോള്‍ ചെയ്യുമ്പോഴും എന്റെ ബെസ്റ്റ് കൊടുക്കാന്‍ നോക്കുക എന്നല്ലാതെ അതിന് ഒരു പ്രതീക്ഷ വെച്ച് പുലര്‍ത്താറില്ല. സ്വഭാവികമായും ഇതൊരു മോഹന്‍ലാല്‍ ചിത്രമാണ്. അതായത് മലയാളത്തിലെ ഏറ്റവും ലൗഡ് ആയിട്ടുള്ള സൂപ്പര്‍ സ്റ്റാറിന്റെ സിനിമ. അതുകൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിങ്ങളൊരു കഥാപാത്രം നന്നായി ചെയ്താല്‍ വിസിബിലിറ്റി വളരെ കൂടുതലായിരിക്കും.” മുരളി ഗോപി പറഞ്ഞു.
”അതിനാല്‍ ആ കഥാപാത്രത്തിന്റെ വിജയത്തിലെല്ലാം ലാലേട്ടന്‍ എന്ന ഫാക്ടറും കൂടെ ഉണ്ട്. ദൃശ്യം 3 കാണുന്ന ഭൂരിഭാഗം പേരും ആ ഫ്രാഞ്ചൈസിയുടെ ആരാധകരാണ്. അവരുടെ വീട്ടിലുള്ളവരെ പോലെ കാണുന്ന ഒരു കുടുംബമാണ് ജോര്‍ജുകുട്ടിയുടേത്. അവരുടെ ഫാമിലിയുടെ ഭാഗമായി കാണുമ്പോള്‍ ആ സിനിമ എല്ലായിടത്തേക്കും എത്തും. അതുകൊണ്ടാണ് ആ കഥാപാത്രത്തിന് അത്രയും അനുമോദനം കിട്ടുന്നതെന്നാണ് ഞാന്‍ കരുതുന്നത്.” മുരളി ഗോപി കൂട്ടിച്ചേർത്തു.
നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് മുരളി ഗോപി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറന്ന സിനിമകള്‍ വലിയ വിജയങ്ങള്‍ കൈവരിക്കുകയും, അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കയ്യടി നേടുകയും ചെയ്തു. ഏറ്റവും ഒടുവിലായി ദൃശ്യം 3ലാണ് മുരളി ഗോപി സ്‌ക്രീനിലെത്തിയത്. ദൃശ്യം 2 വിലൂടെയാണ് മുരളി ഗോപി ദൃശ്യം ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നത്. ദൃശ്യം 2വിലെന്നത് പോലെ ദൃശ്യം 3യിലും മുരളി ഗോപി കയ്യടി നേടുകയാണ്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയ്ക്ക് ഒത്ത എതിരാളിയാണ് മുരളി ഗോപിയുടെ ഐജി തോമസ് ബാസ്റ്റിന്‍.