
നടൻ സന്തോഷ് കെ. നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വെറുമൊരു സുഹൃത്തിനപ്പുറം തന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു സന്തോഷ് എന്ന് സുരേഷ് ഗോപി ഓർത്തെടുത്തു.
“വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവൻ്റെ വിയോഗം സൃഷ്ട്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട… ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ!.”സുരേഷ് ഗോപി പറഞ്ഞു.
എംസി റോഡിൽ അടൂർ ഏനാത്തിന് സമീപം ഇന്ന് പുലർച്ചെ ആറരയോടെയുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് അന്തരിച്ചത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റു.
സുരേഷ് ഗോപിയുടെ കുടുംബത്തിലെ വിശേഷങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സന്തോഷ്. മാത്രമല്ല ആദ്യ കാലത്ത് തുടങ്ങി ഇന്നുവരെ സുരേഷ് ഗോപിക്കൊപ്പം നിരവധി സിനിമകളിൽ സന്തോഷ് ഒന്നിച്ചെത്തിയിട്ടുണ്ട്.