
കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് നടനും സംവിധായകനുമായ ധനുഷ്. പൊല്ലാതവന് ഇറങ്ങുന്നതിന് മുമ്പ് വരെ ആളുകള്‍ തന്റെ രൂപത്തെ പരിഹസിച്ചിരുന്നുവെന്നും, മെലിഞ്ഞിരിക്കുന്നതിന് കളിയാക്കിയിരുന്നുവെന്നും ധനുഷ് പറഞ്ഞു. കൂടാതെ പൊല്ലാതവനില്‍ സിക്സ് പാക്കുമായി എത്തിയപ്പോഴാണ് ആളുകള്‍ ആദ്യമായി തന്റെ ശരീരത്തെ അഭിനന്ദിച്ചതെന്നും, ആദ്യമായി ആളുകൾ തനിക്കു വേണ്ടി വിസിലടിച്ചതും അന്നാണെന്നും ധനുഷ് കൂട്ടിച്ചേർത്തു. പുതിയ ചിത്രം കരയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭഗവദ്ഗീതയില്‍ പറയുന്നതു പോലെ, നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതാണ് നിങ്ങള്‍ ആയിത്തീരുന്നത്. വിജയത്തെ കുറിച്ച് യാതൊരു സംശയവും പാടില്ല. അത് മനസ്സില്‍ ഉറപ്പിക്കണം. 2002-2003 കാലഘട്ടത്തില്‍ ദേശീയ അവാര്‍ഡ് കിട്ടുമെന്ന് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എല്ലാവരും പരിഹസിച്ച് ചിരിക്കുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ ആ ദേശീയ അവാര്‍ഡ് നേടുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഒടുവില്‍ ആ സമയവും വന്നുചേര്‍ന്നു’.” ധനുഷ് പറഞ്ഞു.
“പൊല്ലാതവന് ഇറങ്ങുന്നതിന് മുമ്പ് വരെ ആളുകള്‍ എന്റെ രൂപത്തെ പരിഹസിച്ചിരുന്നു., മെലിഞ്ഞിരിക്കുന്നതിന് കളിയാക്കിയിരുന്നു. പിന്നീട് പൊല്ലാതവനിൽ സിക്സ് പാക്കുമായി എത്തിയപ്പോഴാണ് ആളുകള്‍ ആദ്യമായി എന്റെ ശരീരത്തെ അഭിനന്ദിച്ചത്. ആദ്യമായി ആളുകൾ എനിക്ക് വേണ്ടി വിസിലടിച്ചതും അന്നാണ്.” ധനുഷ് കൂട്ടിച്ചേർത്തു.
2010 ല്‍ പുറത്തിറങ്ങിയ ആടുകളം എന്ന ചിത്രത്തിനാണ് ധനുഷിന് രാജ്യത്തെ മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. 2019 ല്‍ അസുരനിലെ പ്രകടനത്തിനും അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡ് എത്തി. ധനുഷ് നിര്‍മിച്ച കാക്ക മുട്ടൈ, വിസാരണൈ എന്നിവയ്ക്കും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വെട്രിമാരന് ആദ്യമായി സംവിധാനം ചെയ്ത പൊല്ലാതവന് ആണ് ധനുഷിന്റെ കരിയറില്‍ വഴിത്തിരവായ ചിത്രം.
അതേസമയം, പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.