
യാഷ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ടോക്സിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ലെന്നും, സെൻസർ നടപടികൾ കഠിനമായ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ പ്രസൂൺ ജോഷി തയ്യാറായില്ല.
“യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല.” പ്രസൂൺ ജോഷി പറഞ്ഞു.
“സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്.” പ്രസൂൺ ജോഷി കൂട്ടിച്ചേർത്തു.
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രമാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്.’ നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനെതിരേ കർണാടകയിലെ ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്നായിരുന്നു ആരോപണം. വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടി. സമാന ആരോപണവുമായി സാമൂഹികപ്രവർത്തകൻ ദിനേശ് കല്ലഹള്ളി സെൻസർ ബോർഡിന് നേരിട്ടും പരാതി നൽകിയിരുന്നു.