നടിയെ അക്രമിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

നടി അക്രമിക്കപ്പെട്ട കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ കേസില്‍ അന്വേഷണം ധൃത്തിപ്പെട്ട് പൂര്‍ത്തീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കൂടുതല്‍ സമയം കോടതിയില്‍ നിന്ന് ആവശ്യപ്പെടാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതിജീവിത നേരിട്ട് അട്ടിമറി നീക്കം ആരോപിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെയാണ് ദീലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത്. ഇതോടെ ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിയായ ഈ മാസം 31-നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയെ സമീപിച്ചത്.