ഡബ്ല്യൂസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.

കമ്മിറ്റി രൂപീകരിക്കാന്‍ അമ്മയ്ക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഡബ്ല്യൂസിസി അംഗങ്ങളായ നടി റിമ കല്ലിങ്കലും പത്മപ്രിയയും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ അമ്മ അറിയിക്കുക. ഡബ്ല്യൂസിസിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുക.

അനുയോജ്യരായ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.എല്ലാ തൊഴില്‍ മേഖലകളിലും സമിതിക്ക് രൂപം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ പരാതി നല്‍കിയാല്‍ സിനിമ കഴിയുന്നതോടെ പരാതിയും ഇല്ലാതാകുന്ന സ്ഥിതിയാണ് അമ്മയില്‍. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്മിറ്റിയുണ്ടെന്നാണ് ‘അമ്മ’ അധികൃതരുടെ വിശദീകരണം. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.