തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു

പ്രശസ്ത തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 1961 നവംബര്‍ 19ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് താരം സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി. 1987ല്‍ പുറത്തിറങ്ങിയ ‘മാനതില്‍ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം.

1990കളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.

അതുവരെ കോമഡി റോളുകളില്‍ തിളങ്ങിയിരുന്ന ഒരാളുടെ മറ്റൊരു മുഖമായിരുന്നു സിനിമയില്‍ വെള്ളൈ പൂക്കള്‍ എന്ന ചിത്രത്തില്‍ വിവേകിന്റേത്. എണ്ണം പറഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രം തന്നെ ആയിരുന്നു വെള്ളൈ പൂക്കള്‍, റിട്ടയേര്‍ഡ് ജീവിതത്തിനു ശേഷം മകനെ കാണാന്‍ ലണ്ടനില്‍ പോകുന്ന ഒരു പോലീസ് ഓഫീസര്‍ക്ക് തന്റെ മേലുദ്യോഗസ്ഥന്റെ നിര്‍ബന്ധം മൂലം ഒരു കേസിലും തലയിടേണ്ടതായി വന്നു, എന്നാല്‍ അതൊരിക്കലും ഒഫീഷ്യല്‍ അന്വേഷണവും ആയിരുന്നില്ല. ഒരു ഷെര്‍ലോക്ക് ഹോം സ്‌റ്റൈലില്‍ ഉള്ള അന്വേഷണം. ക്ലൈമാക്‌സില്‍ എത്തുമ്പോഴേക്കും ചിത്രത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് ശരിക്കും ഞെട്ടിക്കും. സിനിമയില്‍ ഒരേ സമയം സ്‌നേഹ നിധിയായ അച്ഛനും, കൂര്‍മ്മ ബുദ്ധിക്കാരനായ പോലീസ് ഓഫീസറുമായി വിവേക് നിറഞ്ഞടുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയം ആയില്ലെങ്കിലും ക്രിറ്റിക്‌സുള്‍ക്കിടയില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയിരുന്നു ഈ സിനിമ.