ജോമോൻ പനച്ചേലിനെ ഇഷ്ട്ടപ്പെട്ടു; ബാബുരാജിനെ പുതിയ സിനിമയിലേക്ക് ക്ഷണിച്ച് വിശാൽ

ദിലീഷ് പോത്തന്റെ ‘ജോജി’യില്‍ ബാബുരാജ് അവതരിപ്പിച്ച ‘ജോമോന്‍ പനച്ചേല്‍’ എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് തമിഴ് നടന്‍ വിശാല്‍. സിനിമയിലെ ബാബുരാജിന്റെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടര്‍ന്ന് വിശാല്‍ നായകനാകുന്ന സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. തു പ ശരവണന്‍ ആണ് സംവിധായകന്‍. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക.

സിനിമയില്‍ ഒരു പ്രധാന കഥാപത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെങ്കിലും ‘വില്ലന്‍’ എന്ന് പറയാനാവില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിശാല്‍ നേരിട്ട് ഫോണ്‍ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും ബാബുരാജ് പറഞ്ഞു.

സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജുമാണ് സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന സിനിമയുടെ അവസാനത്തില്‍ മൂന്ന് കഥാപാത്രങ്ങളും നേര്‍ക്കുനേര്‍ വരികയാണ്. അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്‌കെച്ചി’ലും ബാബുരാജ് മുന്‍പ് അഭിനയിച്ചിട്ടുണ്ട്.

ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലേക്ക് ബാബുരാജ് ഈ മാസം പത്തിന് ജോയിന്‍ ചെയ്യും. 30 ദിവസത്തെ ഡേറ്റ് ആണ് ബാബുരാജ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് കൂടാതെ ചെന്നൈയിലും കുറച്ച് ഭാഗം ചിത്രീകരിക്കും. അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്‌കെച്ചി’ലും ഇതിനു മുന്‍പ് ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ജോജിയുടെ രചന ശ്യാം പുഷ്‌കരനാണ്.വില്യം ഷേക്‌സ്പിയറുടെ മക്ള്‍ബത്ത് നാടകത്തില്‍ നിന്നാണ് ഈ ചലച്ചിത്രത്തിന്റെ കഥയുടെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി സഹകരിച്ച് ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലും ഫ്രണ്ട്‌സ് കമ്പനിയുമാണ് ചിത്രം നിര്‍മ്മിച്ചത്. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചലച്ചിത്രത്തില്‍ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി രംഗത്തുവരുന്നു.2021 ഏപ്രില്‍ 7 ന് ഒ.ടി.ടി സേവനമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഈ ചലച്ചിത്രം പുറത്തിറങ്ങി.