അപ്പുവിനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നും ,പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

റിലീസ് ചെയ്ത് മണിക്കുര്‍കള്‍ കൊണ്ടാണ് ഹൃദയം സിനിമിയിലെ ദര്‍ശന എന്ന ഗാനം ഹിറ്റായി മാറിയിരിക്കുന്നത്. ഹൃദയത്തിലെ ദര്‍ശന ആയി ദര്‍ശന രാജേന്ദ്രന്‍ വന്നു ചേര്‍ന്ന കഥയും പ്രണവ് മോഹന്‍ലാല്‍ എന്ന സിംപിള്‍ മനുഷ്യനെക്കുറിച്ചും മനസ് തുറക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശനയും ഒന്നിച്ച സൗഹൃദ ചര്‍ച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകള്‍ പറയും തള്ളാണെന്ന്. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാല്‍ എവിടെ വച്ചും കാണാന്‍ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയില്‍ കയറിയാല്‍ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്. ആളുകള്‍ക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാന്‍ അവനെക്കുറിച്ച് തള്ളുന്നില്ല.അപ്പുവിന്റെ മെയ്ക്കപ്പ് മാന്‍ ഉണ്ണി ഒരു രംഗത്തില്‍ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവന്‍ ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്. വിനീത് പറയുന്നു.

‘ദര്‍ശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാന്‍ കണ്ടിരുന്നു. അതില്‍ ടെറസിന് മുകളില്‍ നിന്ന് ദര്‍ശനയും വിശാലും സംസാരിക്കുന്ന സീന്‍ ഉണ്ട്, അന്ന് കണ്ടപ്പോള്‍ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദര്‍ശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോള്‍ ദര്‍ശന രാജേന്ദ്രന്‍ എന്ന് കണ്ടു. അങ്ങനെയാണ് ദര്‍ശനയെ ഞാന്‍ ആദ്യം കാണുന്നത്.

പിന്നീട് മായനദിയിലെ ‘ഭാവ്രാ മന്‍’ ദര്‍ശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാന്‍ ദിവ്യയോട് ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. നസ്രിയെ ഫോക്കസ് ചെയ്താണല്ലോ ഷോട്ടുകള്‍ ഏറെയും. ആ പാട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡില്‍ ഉള്ള ദര്‍ശനയെ നോക്കും, ഈ കുട്ടി കാണാന്‍ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദര്‍ശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങള്‍ നോക്കി നിക്കുമായിരുന്നു.

ഒരു സിനിമ ചെയ്യുമ്പോള്‍ ചില കഥാപാത്രത്തിന് ഇന്ന ആള്‍ ചേരും എന്ന് മനസ്സില്‍ തോന്നാറുണ്ടല്ലോ. അത് ബുദ്ധിപൂര്‍വമെടുക്കുന്ന തീരുമാനമൊന്നുമല്ല. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാന്‍ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദര്‍ശന ഈ കഥാപാത്രം ചെയ്താല്‍ അടിപൊളി ആയിരിക്കും എന്ന്.’