‘അതൊരു അപകടമായിരുന്നോ?’; നടി സുകുമാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിനയൻ

','

' ); } ?>

നടി സുകുമാരിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ. പൂജാമുറിയിൽ വെച്ച് വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റതെന്ന വാർത്തകൾ അദ്ദേഹം ചോദ്യം ചെയ്തു. ജീവിതാവസാന കാലത്ത് സുകുമാരി കടുത്ത ദുഃഖത്തിലായിരുന്നുവെന്നും, അതുകൊണ്ടുതന്നെ ഇതൊരു അപകടമായിരുന്നോ അതോ അവർ സ്വയം തിരഞ്ഞെടുത്ത വഴിയായിരുന്നോ എന്ന് സംശയിക്കുന്നതായി വിനയൻ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പുതിയതായി ആരംഭിക്കുന്ന ഫാന്റസി ചിത്രത്തിലേക്ക് ‘ആകാശഗംഗ’യിലെ ഗംഗയെപ്പോലൊരു കഥാപാത്രത്തെ തിരയുന്നതിനിടയിലാണ് വിനയൻ പഴയ ഓർമ്മകൾ പങ്കുവെച്ചത്. 1998-ൽ ആകാശഗംഗയിലേക്ക് നായികയെ കണ്ടെത്താൻ കഴിയാതെ ഷൂട്ടിങ് നിർത്തിവെക്കാൻ വരെ ആലോചിച്ച ഘട്ടത്തിൽ സുകുമാരിയാണ് സഹായത്തിനെത്തിയത്. ചെന്നൈയിൽ മയൂരി എന്നൊരു കുട്ടിയുണ്ടെന്നും അവരെ അഭിനയിപ്പിച്ചു നോക്കാമെന്നും നിർദേശിച്ചത് സുകുമാരിയായിരുന്നു. മയൂരി പിന്നീട് ആ വേഷം അവിസ്മരണീയമാക്കി. ‘ഇൻഡിപെൻഡൻസ്’, ‘രാക്ഷസ രാജാവ്’ തുടങ്ങിയ ചിത്രങ്ങളുടെ സമയത്തും സുകുമാരിയുടെ ഇത്തരം ഇടപെടലുകൾ തനിക്ക് വലിയ സഹായമായിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു.

ലൊക്കേഷനുകളിൽ എപ്പോഴും വലിയൊരു ഊർജ്ജമായിരുന്നു സുകുമാരിയുടേത്. എന്നാൽ എല്ലാവരെയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അവർ അവസാന നാളുകളിൽ ഏറെ മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്നതായി വിനയൻ പറയുന്നു. ആകാശഗംഗയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മയൂരി 2005-ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ജീവനൊടുക്കിയത് വലിയ ഞെട്ടലോടെയാണ് കേട്ടത്. വിശ്വസിക്കാൻ കഴിയാത്ത ആ വിയോഗം പോലെതന്നെ അവിശ്വസനീയമായിരുന്നു സുകുമാരിയുടെ അന്ത്യവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2013 മാർച്ച് 26-നാണ് ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ വെച്ച് സുകുമാരി അന്തരിച്ചത്. പൂജാമുറിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ അവർ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിക്കും, വൃക്ക തകരാറിലായതിനെ തുടർന്ന് ഡയാലിസിസിനും അവർ വിധേയയായിരുന്നു. അണുബാധയേൽക്കാതിരിക്കാൻ പ്രത്യേക വാർഡിൽ ചികിത്സയിലിരിക്കെ, മരിച്ച ദിവസം വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു. ഇതിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത്.

തന്റെ മൃതദേഹം കേരളത്തിൽ സംസ്കരിക്കണമെന്ന് സുകുമാരി പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ശരീരത്തിൽ 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതിനാൽ എംബാം ചെയ്യാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ചെന്നൈയിൽ വെച്ചുതന്നെ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു. 1940 ഒക്ടോബർ ആറിന് തിരുവനന്തപുരം പൂജപ്പുരയിൽ ജനിച്ച സുകുമാരി, അന്തരിച്ച പ്രശസ്ത സംവിധായകൻ എ. ഭീംസിങ്ങിന്റെ ഭാര്യയാണ്. മലയാള സിനിമയിൽ നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയായുമെല്ലാം തിളങ്ങിയ അവർ പകരക്കാരില്ലാത്ത അഭിനയ പ്രതിഭയായാണ് ഇന്നും ഓർമ്മിക്കപ്പെടുന്നത്.