ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി ; കുറ്റം സമ്മതിച്ച് വിനായകന്‍

ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച് വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍ സമ്മതിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന്‍ പറഞ്ഞു.

ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിനായകന് ജാമ്യം ലഭിച്ചിരുന്നു. കല്‍പ്പറ്റ സ്‌റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്.