വിജയ് ബാബുവിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതി

 

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

 

സ്വാധീനിക്കാനോ, ബന്ധപ്പെടാനോ, പരാതിക്കാരിയുമായി സംസാരിക്കാനോ പാടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാനും പാടില്ല, കോടതി പറഞ്ഞു

 

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, ബന്ധപ്പെടാനോ, പരാതിക്കാരിയുമായി സംസാരിക്കാനോ പാടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാനും പാടില്ല, കോടതി പറഞ്ഞു.

 

കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് വിജയ് ബാബു നാട്ടിലെത്തിയത്. കേസില്‍ അന്വേഷണ സംഘം വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്ത് വരികയാണ്. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു 30ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച നാട്ടിലേക്കെത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.