വിജയ് ബാബു കൊച്ചിയിലെത്തി, ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും

ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ദുബായില്‍ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ വിജയ് ബാബുവിന്റെ ഹര്‍ജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.

 

Vijay Babu , movies news

ബുധനാഴ്ച ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയിരുന്നു. എത്തിയാല്‍ ഉടന്‍ അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അറസ്റ്റ് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ വാദം. അതേസമയം, വിജയ് ബാബുവിന് ജാമ്യം നല്‍കുന്നതിനെ നടി എതിര്‍ത്തു. വിജയ് ബാബു ഇന്ന് കൊച്ചിയില്‍ എത്തുമെന്നായിരുന്നു അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നത്.പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. വിദേശത്ത് നിന്ന് തിരികെ എത്തിയാലുടന്‍ പൊലീസോ ഇമിഗ്രേഷന്‍ വിഭാഗമോ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുത്.