അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് ; വരത്തന്‍ നിയമക്കുരുക്കിലേക്ക്

അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി.എറണാകുളത്തെ പാപ്പാളി കുടുംബമാണ് ഇതു കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്നു കാണിച്ചാണ് കുടുംബം ഇപ്പോള്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്തവരുടെ കുടുംബപ്പേരായാണ് പാപ്പാളി എന്ന കുടുംബപ്പേര് ഉപയോഗിച്ചിരിക്കുന്നത്.പാപ്പാളി കുടുംബാംഗങ്ങള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുളള കുടുംബത്തെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിനിമയില്‍ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേര് ‘പാപ്പാളി’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 ന് പുറത്തിറങ്ങിയ സിനിമ വളരെ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ ഹര്‍ജി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബേബി, പീറ്റര്‍, കുഞ്ഞുമോന്‍ എന്നിവരുടെ വീട്ട് പേരാണ് പാപ്പാളി.സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി.അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വിആര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.