‘ട്രാന്‍സ്’ ക്രിസ്മസിനെത്തും..

ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ‘ട്രാന്‍സി’ന്റെ നിര്‍മ്മാണജോലികള്‍ അവസാനഘട്ടത്തിലേക്ക്. 2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സി’ന്റെ ആംസ്റ്റര്‍ ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തര്‍ പറയുന്നു. ആംസ്റ്റര്‍ ഡാം കൂടാതെ കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ട്രാന്‍സി’ന്റെ കൊച്ചി ഷെഡ്യൂള്‍ ആണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രാന്‍സി’ന്റെ കൊച്ചി ഷെഡ്യൂള്‍ ആണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാന്‍സ്’. ചിത്രം ആന്തോളജി വിഭാഗത്തില്‍ പെടുന്നതാണെന്ന് മുന്‍പ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ട്രാന്‍സ് ഒരു ആന്തോളജി ചിത്രമല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അന്‍വര്‍ റഷീദിന്റെ പ്രതികരണം.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ‘ട്രാന്‍സി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്‍സെന്റ് വടക്കനാണ്. അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ഷെയിന്‍ നിഗം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ട്രാന്‍സ്’ ക്രിസ്മസ് റീലിസായി തിയേറ്ററുകളിലെത്തും.